കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷാ വിധി ഇന്നുണ്ടാകും. കണ്ടെത്തിയ എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകരുതെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുന്നത്. ഒരേ കുറ്റമാണ് തെളിയിക്കപ്പെട്ടട്ടുളളതെങ്കിലും കൃത്യത്തിലെ പങ്കാളിത്തം പരിഗണിച്ച് ഓരോരുത്തരുടെയും ശിക്ഷ വേവ്വെറെ പരിഗണിക്കണമെന്ന് ഇന്നത്തെ അന്തിമ വാദത്തിൽ ആവശ്യപ്പെടും. ആറ് പ്രതികളുടെ ശിക്ഷയിൽ വാദം ഇന്നുണ്ടാകും. ഒന്നാം പ്രതി പൾസർ സുനിയടക്കം ആറ് പേർക്കും ജീവപര്യന്തം നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ വെക്കുന്ന ആവശ്യം. ഏഴര വർഷം തടവ് അനുഭവിച്ചതിനാൽ ഇളവ് വേണമെന്ന് ആവശ്യപ്പെടാനാണ് പൾസർ സുനി ശ്രമിക്കുക.
ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറുപേർക്കും എന്ത് ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടാനുളള അവസരം ഇന്നുണ്ടാകും. സമൂഹത്തിന് മുഴുവൻ ഭീഷണിയാണ് ഈ പ്രതികളെന്നും ഇവരുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം കൂടി പരിഗണിക്കണമെന്നും സ്പെഷൽ പ്രോസിക്യൂട്ടർ വി അജകുമാർ ആവശ്യപ്പെടും. ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ അടക്കം ഗുരുതര കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെ പരമാവധി ശിക്ഷയായ ജീവപര്യന്ത്യം വിധിക്കണമെന്നാണ് പ്രോസിക്യൂഷൻ നിലാപാട്.





























