ഡൽഹി : പഞ്ചാബിൽനിന്ന് ‘ഡൽഹി ചലോ’ മാർച്ച് പ്രഖ്യാപിച്ച കർഷകസംഘടനകൾ പ്രഖ്യാപിച്ച തീവണ്ടി തടയൽ ഞായറാഴ്ച നടക്കും. രാജ്യവ്യാപകമായി ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാലുവരെ നാലു മണിക്കൂർ റെയിൽപ്പാതകൾ ഉപരോധിക്കാനാണ് ഇപ്പോഴത്തെ ആഹ്വാനം. മാർച്ചുമായി പഞ്ചാബ്-ഹരിയാണ അതിർത്തികളിൽ തുടരുന്ന സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയുമാണ് തീവണ്ടി തടയൽ പ്രഖ്യാപിച്ചിരിക്കുന്നത്.
മാർച്ചിന്റെ ഭാഗമല്ലെങ്കിലും സംയുക്ത കിസാൻ മോർച്ചയിലെ ചില കർഷക സംഘടനകളും ഞായറാഴ്ചത്തെ പ്രതിഷേധത്തിന് പിന്തുണ നൽകിയിട്ടുണ്ട്. പഞ്ചാബിലും ഹരിയാണയിലും ഇതു തീവണ്ടി ഗതാഗതത്തെ സാരമായി ബാധിച്ചേക്കും. ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ അനുവദിക്കാത്തതിനാൽ കേന്ദ്രത്തെ കർഷകരുടെ ശക്തിയറിയിക്കാനാണ് തീവണ്ടി തടഞ്ഞുള്ള പ്രതിഷേധമെന്ന് കർഷകനേതാവ് സർവൻ സിങ് പന്ദേർ വ്യക്തമാക്കി.





























