ഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയലിന്റെ രാജിയോടെ വന്ന തിരഞ്ഞെടുപ്പുകമ്മിഷനിലെ രണ്ടൊഴിവിലേക്കും കേന്ദ്രസർക്കാരിന് നേരിട്ട് നിയമനം നടത്താം. ഇതുസംബന്ധിച്ച നിയമം കഴിഞ്ഞ ശീതകാല സമ്മേളനത്തിലാണ് സർക്കാർ പാസാക്കിയത്. പ്രധാനമന്ത്രിയും അദ്ദേഹം നിർദേശിക്കുന്ന മന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് അല്ലെങ്കിൽ പ്രതിപക്ഷത്തെ വലിയ പാർട്ടിയുടെ നേതാവ് എന്നിവരടങ്ങുന്ന മൂന്നംഗസമിതിയെ കമ്മിഷണർമാരെ നിയമിക്കാൻ അധികാരപ്പെടുത്തുന്നതാണ് നിയമം. ഇപ്പോഴത്തെ രണ്ടൊഴിവിലേക്കും കൂടുതൽ വിശ്വസ്തരെ നിയമിക്കാൻ സർക്കാരിനാകും.
നേരത്തേ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് സ്വതന്ത്രസംവിധാനം വേണമെന്നാവശ്യപ്പെടുന്ന ഹർജികൾ പരിഗണിക്കവേ അരുൺ ഗോയലിന്റെ നിയമനക്കാര്യത്തിൽ സുപ്രീംകോടതി കേന്ദ്രത്തെ വിമർശിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് മൂന്നംഗസമിതിയെ നിർദേശിച്ചുകൊണ്ടുള്ള സുപ്രധാന വിധിയിലും സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് അരുൺ ഗോയലിനെക്കുറിച്ച് പരാമർശിച്ചിരുന്നു.



























