ഡല്‍ഹി : ലോക്‌സഭാതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈയാഴ്ച യുണ്ടാകും. മാര്‍ച്ച് 13-നുശേഷം പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത. നയതീരുമാനങ്ങളും പുതിയ പദ്ധതിപ്രഖ്യാപനങ്ങളും ബുധനാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശംനല്‍കി. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനുമുമ്പുള്ള കേന്ദ്രമന്ത്രിസഭയുടെ അവസാനത്തെ യോഗം ചൊവ്വാഴ്ച നടക്കും. പെരുമാറ്റച്ചട്ടം നിലവില്‍വന്നുകഴിഞ്ഞാല്‍ പുതിയ പ്രഖ്യാപനങ്ങളൊന്നും നടക്കില്ല. അതുകൊണ്ടുതന്നെ വിവിധ പദ്ധതികളുടെ പ്രഖ്യാപനം മന്ത്രിസഭായോഗത്തിലുണ്ടായേക്കും.
വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുന്നൊരുക്കങ്ങള്‍ വിലയിരുത്താനുള്ള തിരഞ്ഞെടുപ്പുകമ്മിഷന്റെ പര്യടനം ഈ മാസം 13-ന് അവസാനിക്കും. കേന്ദ്രസേനകളുടെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും വിന്യാസം സംബന്ധിച്ചും മറ്റുമുള്ള ചര്‍ച്ചകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തി. ലോക്‌സഭാതിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, ഒഡിഷ, അരുണാചല്‍പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാതിരഞ്ഞെടുപ്പും നടക്കാനുണ്ട്. ഈ സംസ്ഥാനങ്ങളിലേക്കടക്കമുള്ള സൈനിക-അര്‍ധസൈനിക വിന്യാസം സംബന്ധിച്ചെല്ലാം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല അടക്കമുള്ളവരുമായി ചര്‍ച്ചനടത്തുകയും ചെയ്തു.
അതേസമയം, തിരഞ്ഞെടുപ്പുപ്രഖ്യാപനത്തിനുമുമ്പ് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ നിര്‍വഹിച്ചുവരുകയാണ് പ്രധാനമന്ത്രി. ഞായറാഴ്ച പുതിയ വിമാനത്താവളങ്ങള്‍ നാടിന് സമര്‍പ്പിക്കും. ഒരു ലക്ഷം കോടി നിക്ഷേപംവരുന്ന 100 ദേശീയപാതാപദ്ധതികള്‍ തിങ്കളാഴ്ച ഉദ്ഘാടനംചെയ്യും. ചൊവ്വാഴ്ച പൊഖ്രാന്‍ സന്ദര്‍ശിക്കുന്ന മോദി അന്നുതന്നെ ഗുജറാത്തില്‍ നടക്കുന്ന ചടങ്ങില്‍ 10 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഒാഫ് നിര്‍വഹിക്കും. ദ്വാരക എക്സ്പ്രസ്‌വേയുടെ ഒന്നാംഘട്ടം ഉദ്ഘാടനം, 14,000 കോടി ചെലവ് പ്രതീക്ഷിക്കുന്ന ബെംഗളൂരു-വിജയവാഡ എക്സ്പ്രസ് വേയുടെ ശിലാസ്ഥാപനം എന്നിവയും തിങ്കളാഴ്ച മോദി നിര്‍വഹിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.





























