ദില്ലി : ചെങ്കോട്ടയുടെ ഉടമസ്ഥത അവകാശപ്പെട്ട് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. സുൽത്താന ബീഗം എന്നയാൾ നൽകിയ അപ്പീൽ ഹർജിയാണ് രണ്ടംഗ ബഞ്ച് തള്ളിയത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് നൽകിയ ഹർജി സിംഗിൾ ബഞ്ച് തള്ളിയിരുന്നു. അവസാനത്തെ മുഗൾ ചക്രവർത്തി ബഹദൂർ ഷാ സഫർ രണ്ടാമൻ്റെ പൗത്രന്റെ വിധവ എന്നവകാശപ്പെട്ടാണ് സുൽത്താന ബീഗം ഹർജി ഫയൽ ചെയ്‌തത്. 2021ൽ സിംഗിൾ ബഞ്ച് മുമ്പാകെ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. പിന്നീട് രണ്ടര വർഷത്തിന് ശേഷമാണ് സുൽത്താൻ അപ്പീൽ ഹർജിയുമായി ഡിവിഷൻ ബഞ്ചിന് മുന്നിലെത്തിയത്.
അപ്പീൽ നൽകുന്നതിലെ കാലാതാമസം ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. അപ്പീൽ നൽകാൻ രണ്ടര വർഷം താമസിച്ചത് ഒരു നിലക്കും ന്യായീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ കോടതിയെ സമീപിക്കാൻ 150 വർഷത്തിലധികം വൈകി എന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബഞ്ച് ഹർജി തള്ളിയിരുന്നത്. 1857ലെ ബ്രിട്ടീഷ് ഭരണകാലത്ത് ഈസ്റ്റ് ഇന്ത്യ കമ്പനി ബലം പ്രയോഗിച്ച് തങ്ങളുടെ കുടുംബത്തിൽ നിന്ന് ചെങ്കോട്ട തട്ടിയെടുത്തുന്ന എന്നാണ് സ്ത്രീയുടെ അവകാശവാദം. ചെങ്കോട്ടയുടെ ഇപ്പോഴത്തെ അനന്തരാവകാശി താനാണെന്നും ഇന്ത്യ ഗവൺമെന്റ് അനധികൃതമായി കോട്ട കൈവശം വെച്ചിരിക്കുകയാണെന്നും അഭിഭാഷകനായ വിവേവക് മോറെ വഴി നൽകിയ ഹർജിയിൽ പറയുന്നു.