കോന്നി : ന്യൂനതകൾ പരിഹരിക്കണം എന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് തത്കാലികമായി അടച്ചുപൂട്ടിയ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ ക്യാന്റീൻ തുറന്നു പ്രവർത്തിക്കണം എന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ 27 നാണ് കോന്നി ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തുകയും പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകൾ പരിഹരിക്കണം എന്ന് ആവശ്യപെട്ട് കത്ത് നൽകുകയും ചെയ്തത്. എന്നാൽ ക്യാന്റീൻ അടച്ചുപൂട്ടുവാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദേശം നൽകിയിട്ടില്ല. എന്നാൽ ന്യൂനതകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ഒരാഴ്ച കാലമായി വനം വകുപ്പ് ക്യാന്റീൻ അടച്ചിട്ടിരിക്കുകയാണ്. ആറു മാസങ്ങൾ കൂടുമ്പോൾ കുടിവെള്ളം പരിശോധിച്ച് റിപ്പോർട്ട് നൽകണം എന്നാണ് നിയമം. എന്നാൽ ക്യാന്റീനിലെ വെള്ളം പരിശോധിച്ചതിൽ അണുക്കൾ ഉണ്ടെന്ന് കണ്ടെത്തുകയും ഇത് വീണ്ടും പരിശോധിക്കണം എന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിക്കുകയും ചെയ്തിരുന്നു.
ന്യൂനതകൾ പരിഹരിച്ച റിപ്പോർട്ട് നൽകിയിട്ടുമില്ല. ഏതാണ്ട് പന്ത്രണ്ടോളം ന്യൂനതകൾ ആണ് ചൂണ്ടി കാട്ടിയിട്ടുള്ളത്. ക്യാന്റീനിന്റ അടുക്കളയിലേക്ക് പുറത്ത് നിന്നും ചെളി ചവിട്ടി കയറ്റുന്നു, സ്റ്റോർ റൂം വൃത്തിയാക്കണം, പാചകം ചെയ്യുന്നവർ ഹെയർ ക്യാപുകൾ ഉപയോഗിക്കണം എന്നൈവയെല്ലാം ഭക്ഷ്യ സുരക്ഷാ വകുപ്പ് നൽകിയ നിർദേശങ്ങളിൽ ചിലത് ആയിരുന്നു. ക്യാന്റീൻ അടച്ചിട്ടത് മൂലം വലിയ ബുദ്ധിമുട്ടാണ് സഞ്ചാരികൾ നേരിടുന്നത്. കുട്ടവഞ്ചി സവാരി കേന്ദ്രത്തിനു സമീപത്ത് ഭക്ഷണം കഴിക്കുവാൻ മറ്റ് സ്ഥാപനങ്ങൾ ഇല്ലാത്തതും സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നു. വനം വകുപ്പ് അധികൃതർ നിസാര കാര്യങ്ങളുടെ പേരിൽ ക്യാന്റീൻ അടച്ചിടുന്ന നടപടി അവസാനിപ്പിക്കണം എന്നാണ് വിനോദ സഞ്ചാരികളുടെ ആവശ്യം.






























