ഝാർഖണ്ഡ് : സുരക്ഷാസേനയ്ക്ക് ഏറെക്കാലമായി പിടികിട്ടാപ്പുള്ളിയായിരുന്ന പ്രമുഖ മാവോയിസ്റ്റ് നേതാവ് മിഹിർ ബെസ്ര അറസ്റ്റിലായി. ഗിരിധ് സ്വദേശിയായ ബെസ്രയെ ധൻബാദ്–ഗിരിധ് അതിർത്തി മേഖലയിലെ പ്രത്യേക ഓപ്പറേഷനിലൂടെയാണ് ചൊവ്വാഴ്ച പിടികൂടിയത്. മോച്ചു, സൗരഭ് എന്നീ രണ്ട് മാവോയിസ്റ്റുകൾക്കൊപ്പമായിരുന്നു ഇയാളുടെ അറസ്റ്റ്. ഝാർഖണ്ഡ്, ബിഹാർ, ഒഡിഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ പ്രധാന ആസൂത്രകരിലൊരാളായി കണക്കാക്കപ്പെട്ടിരുന്ന ബെസ്രയ്‌ക്കെതിരെ കൊലപാതകം, സുരക്ഷാസേനയ്‌ക്കെതിരായ ആക്രമണം, ഐഇഡി സ്‌ഫോടനം, പിടിച്ചുപറി ഉൾപ്പെടെ നിരവധി ഗുരുതര കേസുകളുണ്ട്. ഇയാളെ പിടികൂടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് ഒരു കോടി രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
കൊൽഹൻ, സാരന്ദ, പരസ്‌നാഥ് മേഖലകളിൽ സംഘടനയ്ക്ക് ശക്തമായ സ്വാധീനം ഉറപ്പിക്കുന്നതിലും വിവിധ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ശൃംഖലകളെ ഏകോപിപ്പിക്കുന്നതിലും ബെസ്ര നിർണായക പങ്കുവഹിച്ചിരുന്നുവെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. എന്നാൽ, സമീപകാലത്ത് പ്രധാന അനുയായികൾ പലരും അറസ്റ്റിലാവുകയോ കീഴടങ്ങുകയോ ചെയ്തതോടെ അദ്ദേഹത്തിന്റെ സ്വാധീനം ഗണ്യമായി കുറഞ്ഞിരുന്നു. അതേസമയം ചൊവ്വാഴ്ച തന്നെ 16 മാവോയിസ്റ്റുകൾ ഝാർഖണ്ഡ് പോലീസിന് മുന്നിൽ കീഴടങ്ങി. ഇവരിൽ ആറുപേരുടെ തലയ്ക്ക് ആകെ 39 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായി അധികൃതർ അറിയിച്ചു. 128 കേസുകളിൽ പ്രതിയായ ബസുദേവ് ദാ എന്നറിയപ്പെടുന്ന ദിലീപും കീഴടങ്ങിയവരിൽ ഉൾപ്പെടുന്നു. ഇയാളുടെ തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കീഴടങ്ങിയവരിൽ രണ്ട് സബ് സോണൽ കമ്മിറ്റി അംഗങ്ങളും രണ്ട് ഏരിയ കമ്മിറ്റി ഭാരവാഹികളും ഉൾപ്പെട്ടിട്ടുണ്ട്.





























