തൃശൂർ : നിക്ഷേപിച്ച തുക പലിശ സഹിതം തിരികെ നൽകാതിരുന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ ഏങ്ങണ്ടിയൂര്‍ മലയാളി ക്ഷേമനിധി ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും 14 ലക്ഷം രൂപ നല്‍കുവാന്‍ തൃശൂർ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിനി കാതോട്ട് വീട്ടിൽ റിനു കെ.യു.സമർപ്പിച്ച ഹർജിയിലാണ് കോടതിവിധി. റിനു കെ.യു. 11 ലക്ഷം രൂപയും 3 ലക്ഷം രൂപയും അടക്കം ആകെ 14 ലക്ഷം രൂപയാണ് സ്ഥാപനത്തിൽ നിക്ഷേപിച്ചത്. എന്നാൽ നിക്ഷേപ തുക പലിശ സഹിതം സ്ഥാപനം തിരികെ നല്‍കിയില്ല. ഇതിനെ തുടർന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
നിക്ഷേപ തുക തിരികെ നൽകാതിരുന്നത് സേവനത്തിലെ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി. ഇതുമൂലം പരാതിക്കാരിക്ക് സാമ്പത്തിക നഷ്ടവും മാനസിക വിഷമവും ഉണ്ടായതായി കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി. സാബു, മെമ്പർമാരായ ശ്രീജ എസ്.ആർ. റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി പരാതിക്കാരിക്ക് 14 ലക്ഷം രൂപയും അതിന് 2017 ഡിസംബർ 13 മുതൽ 9 ശതമാനം പലിശയും നൽകാൻ ഉത്തരവിട്ടു. കൂടാതെ നഷ്ടപരിഹാരമായി 30,000 രൂപയും കേസുചിലവായി 10,000 രൂപയും നൽകണമെന്നും വിധിയിൽ വ്യക്തമാക്കി. പരാതിക്കാരിക്ക് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.





























