ഗസ്സ സിറ്റി: ഗസ്സ യുദ്ധം മൂന്നുമാസം പിന്നിട്ടിരിക്കെ ആഭ്യന്തര ശൈഥില്യത്തിൽ ആടിയുലഞ്ഞ് ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭ. രാഷ്ട്രീയ, സൈനിക നേതൃത്വം തമ്മിലെ ഭിന്നത അതിരൂക്ഷമാകുന്നു. ഇസ്രായേലിനെ രൂക്ഷമായി വിമർശിച്ച് ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാഥറിന്‍ കൊളോന്നയും രംഗത്തെത്തി. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ മാത്രം 162 പേരാണു കൊല്ലപ്പെട്ടത്. അതിനിടെ, ഇറാൻ ഇരട്ട സ്ഫോടനത്തിൽ 11 പേർ പിടിയിലായി. ആക്രമണം നടത്തിയവർക്കെതിരെ പ്രതികാരനടപടി ഉറപ്പാണെന്ന് ഇറാൻ പ്രസിഡന്‍റ് പറഞ്ഞു.സൈന്യത്തോടുള്ള സമീപനത്തെച്ചൊല്ലി ഇസ്രായേൽ മന്ത്രിസഭാംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. യുദ്ധകാര്യ മന്ത്രിസഭക്ക് അധികം ആയുസില്ലെന്ന് മന്ത്രിമാരെ ഉദ്ധരിച്ച് പറഞ്ഞു.
യുദ്ധകാര്യ മന്ത്രിസഭ ദേശീയദുരന്തമെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് വിമര്‍ശിച്ചു. രാഷ്ട്രീയനേട്ടത്തിന് സൈന്യത്തെ ചൂഷണം ചെയ്യുന്നത് നിർത്തണമെന്ന് നെതന്യാഹുവിന് താക്കീത് നൽകി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ്. താനുമായി ആലോചിക്കാതെ സൈനിക മേധാവി അന്വേഷണത്തിന് ഉത്തരവിട്ടതിൽ പ്രതിരോധ മന്ത്രിക്ക് എതിർപ്പുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തെ കുറ്റപ്പെടുത്താൻ രാഷ്ട്രീയനേതാക്കൾ ആസൂത്രിത നീക്കം നടത്തുന്നത് സൈനികരുടെ ആത്മവീര്യം തകർക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.





























