കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊക്കാത്തോട് പാലത്തിന്റെ അപ്രോച്ച് റോഡിനും പാലത്തിനും ഇടയിലുള്ള അകലം വർധിച്ചത് അപകടക്കെണിയാകുന്നു. കൊക്കാത്തോട് പ്രദേശത്തെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നതിന് അച്ചൻകോവിൽ നദിക്ക് കുറുകെ മൂന്ന് കോടി രൂപ മുടക്കിയാണ് പാലം നിർമ്മാണം പൂർത്തീകരിച്ചത്. 2005 ൽ തറക്കല്ലിട്ട പാലം നിർമ്മാണം 2008 ൽ പൂർത്തിയാക്കി നാടിനു സമർപ്പിച്ചു. പാലവും അപ്രോച്ച് റോഡും തമ്മിലുള്ള അകലം വർധിച്ചത് ഇപ്പോൾ അപകട കെണിയായി മാറിയിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങളുടെ ടയറുകൾ ഇതിനുള്ളിൽ കുടുങ്ങി അപകടം സംഭവിക്കുന്നതിനുള്ള സാധ്യത ഏറെയാണ്.
പൊതുമരാമത്ത് പാലം വിഭാഗം ഈ വിടവ് നികത്തുവാൻ 6 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. ഇത് അനുവദിച്ചാൽ പ്രശ്നം പരിഹരിക്കാൻ കഴിയും. പാലവും അപ്രോച്ച് റോഡും തമ്മിലുള്ള അകലം വർധിക്കുന്നത് പാലത്തിന്റെ ബലക്ഷയത്തിന് കാരണമായി തീരുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. പാലത്തിന് ബലക്ഷയം ഉണ്ടായാല്‍ മലയോര മേഖലയായ കൊക്കാത്തോട് പ്രദേശം ഒറ്റപ്പെട്ട് പോകുന്ന അവസ്ഥയുണ്ടാകും. ഇതുവഴി ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ പാലത്തിന് വിറയൽ ആനുഭവപ്പെടുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കൊക്കാത്തോട് പ്രദേശത്ത് നിന്നും തടി കയറ്റിയ ലോറികൾ ഈ പാലത്തിൽകൂടിയാണ് കടന്നു പോകുന്നത്.






























