പത്തനംതിട്ട: വാക്കിലും പ്രവർത്തിയിലും ചിന്തയിലും സത്യവും ധാർമ്മികതയും കാത്തുസൂക്ഷിച്ച ജനപ്രതിനിധിയാണ് കെ.കെ.നായരെന്ന് ജസ്റ്റിസ്.പി. എൻ.വിജയകുമാർ പറഞ്ഞു. കേരള ജനവേദി ഏർപ്പെടുത്തിയ കെ.കെ നായർ സ്മാരക പുരസ്കാരത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധത വ്യക്തിക്ക് മനസ്സമാധാനവും സമൂഹത്തിൽ വിശ്വാസ്യതയും ബഹുമാനവും നേടിക്കൊടുക്കുന്നു. കള്ളത്തരം, വഞ്ചന, അഴിമതി എന്നിവയ്‌ക്കെതിരെ നിലകൊള്ളുന്ന ഈ ഗുണം, കഠിന സാഹചര്യങ്ങളിലും സത്യത്തിന്റെ പക്ഷം ചേർന്ന്, ഉത്തരവാദിത്തങ്ങൾ ആത്മാർത്ഥമായി നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നു. ഇതാണ് കെ കെ നായരുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
കെ കെ നായരുടെ സ്മരണാർത്ഥം മികച്ച ജനപ്രതിനിധിക്കുള്ള പുരസ്കാരം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററും മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം റിസോഴ്സ് ടീച്ചർ പ്രിയ പി. നായരും ജസ്റ്റിസ്സിൽ നിന്നും ഏറ്റുവാങ്ങി. കേരള ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് വരക്കണ്ണാമല, പത്തനംതിട്ട നഗരസഭ കൗൺസിലർമാരായ അംബികാ വേണു, നജീം രാജ്, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം മീരാൻ വടക്കുപുറം, അയിരൂർ ഗ്രാമപഞ്ചായത്ത് അംഗം അമ്പിളി പ്രഭാകരൻ നായർ, പത്തനംതിട്ട നഗരസഭാ മുന്‍ വൈസ് ചെയർമാൻ പി കെ ജേക്കബ്, റിങ്കു ചെറിയാൻ, വി.മുരളിധരൻ, കെ കെ നവാസ് തനിമ, അലങ്കാർ അഷറഫ്, ജോർജ് വർഗീസ് തെങ്ങുംതറയിൽ, ഇന്ദിര വാഴമുട്ടം, രമണി, മിത്രൻ, അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.






























