ന്യൂഡൽഹി : പാർലമെന്റിൽ കറുപ്പ് വസ്ത്രം ധരിച്ചെത്തി പ്രതിപക്ഷ എംപിമാർ. പ്രതിപക്ഷനേതാവിനും എംപിമാർക്കുമെതിരെ കഴിഞ്ഞദിവസം നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് എംപിമാർ കറുപ്പണിഞ്ഞെത്തിയതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കോൺഗ്രസിനൊപ്പം സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ആർജെഡി എന്നീ പാർട്ടികളിലെ എംപിമാരും പ്രതിഷേധത്തിൽ അണിചേർന്നു. രാജ്യത്ത് ജനാധിപത്യം ഇല്ലാതായെന്നും പ്രതിഷേധക്കാരെ അടിച്ചമർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി പാർലമെന്റിനു മുന്നിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വിദ്യാർഥികളേയും മാധ്യമപ്രവർത്തകരെയും പോലീസ് തല്ലിച്ചതച്ചു എന്നും പാർലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും പ്രിയങ്ക പറഞ്ഞു.
കോൺഗ്രസ് അംഗങ്ങളുടെ നേതൃത്വത്തിൽ രാവിലെ പത്തരയ്ക്ക് പാർലമെന്റ് സമുച്ചയത്തിൽ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി ശക്തമായ പ്രതിഷേധം നടത്തി. വിദ്യാർഥികളെ പോലീസ് തല്ലിച്ചതച്ചതിലും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം നടത്തിയ മാർച്ചിൽ പോലീസ് വലിച്ചിഴച്ച് അതിക്രമം കാട്ടിയതിലും പ്രതിഷേധിച്ചാണ് ധർണ നടത്തിയത്. പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച വിഷയം ഉയർത്തി പ്രതിപക്ഷം നടത്തിയ ബഹളത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പാർലമെന്റ് സമ്മേളനം തടസ്സപ്പെട്ടിരുന്നു. ബുധനാഴ്ചയും ഇത് ആവർത്തിക്കാനാണ് സാധ്യത.






























