ചിറ്റാർ : ചിറ്റാറിൽ ക്രഷറുകൾക്ക് സമീപത്തായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറികളിൽ നിന്ന് 60 ലിറ്ററോളം ഡീസൽ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു. ആസാം ബിന്യാചര സ്വദേശി നജറുൽ ഹഖ്(38), ചിറ്റാർ സ്വദേശി പുലിക്കൂട്ടുങ്കൽ വീട്ടിൽ സനൂപ് സത്യൻ(39), ഇയാളുടെ സഹോദരൻ അനൂപ് സത്യൻ (37) എന്നിവരാണ് പിടിയിലായത്. കേസില്‍ ആസാം സ്വദേശിയായ മറ്റൊരാളെ പോലീസ് തിരയുന്നുണ്ട്. ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്നതും ഇപ്പോൾ ആലപ്പുഴ കേന്ദ്രീകരിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതുമായ വേദ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ ടോറസ് ലോറികളിൽ നിന്നാണ് ഇവർ ഡീസൽ മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത്. ആസാം സ്വദേശികളായ രണ്ടു പേരും ഇതേ കമ്പനിയിലെ ജോലിക്കാരാണ്. ഇവരോട് സൗഹൃദം സ്ഥാപിച്ച് നാട്ടുകാരായ മറ്റു രണ്ടു പേരും കൂടി ചേർന്നാണ് ഡീസൽ മോഷ്ടിക്കാൻ പദ്ധതി ഇട്ടത്.
തിങ്കളാഴ്ച രാത്രി ഒരു മണിയോടെ രണ്ട് ലോറികളിൽ നിന്നായി 60 ലിറ്ററോളം ഡീസൽ മോഷ്ടിച്ച് കന്നാസുകളിലാക്കി മറ്റൊരു കാറിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ചിറ്റാർ പോലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് സംഘത്തിന് മുന്നിൽ ഇവര്‍ കുടുങ്ങുകയായിരുന്നു. ചിറ്റാർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ മനോജ് കുമാർ പി.പി., അനിൽ കുമാർ, സി.പി.ഓ മാരായ സജീവ്, ടിന്റോ സെലസ്റ്റിൻ, സജിൻ കെ.എസ്. എന്നിവരടങ്ങിയ പട്രോളിംഗ് സംഘം പ്രതികളെയും തൊണ്ടിമുതലായ ഡീസലും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചു. വേദ കമ്പനിയുടെ സൂപ്പർവൈസറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ചിറ്റാര്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതികളെ റിമാൻഡ് ചെയ്തു.






























