എനാത്ത് : 31 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. അടൂര്‍ ഏനാദിമംഗലം കുന്നിട ഉഷാഭവനം വീട്ടിൽ ഉമേഷ് കൃഷ്ണ(38)നെയാണ് തടങ്കലിലാക്കിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് ഏനാത്ത് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കാണ് ഇയാളെ മാറ്റിയത്. കേസുകളിൽ ഏറെയും അടിപിടി, ഭീഷണി, സംഘം ചേർന്നുള്ള ആക്രമണം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കുറ്റകരമായ നരഹത്യാശ്രമം, തട്ടിക്കൊണ്ടുപോയി കവർച്ച, ഭീഷണിപ്പെടുത്തി കവർച്ച, കഞ്ചാവിന്റെ ഉപയോഗം, ഹാഷിഷ് ഓയിലിന്റെ ഉപയോഗം, സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യാപകമായി കഞ്ചാവ് കടത്ത്, ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ, കാപ്പ നിയമ ലംഘനം, മദ്യപിച്ച് വാഹനം ഓടിക്കൽ, പൊതുസ്ഥലത്ത് കലഹമുണ്ടാക്കൽ തുടങ്ങിയവയാണ്.
2023ലും ഇയാളെ കാപ്പാ നിയമപ്രകാരം കുറ്റം ചുമത്തി കരുതൽ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ളതാണ്. എന്നാൽ തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ പ്രതി ആന്ധ്രപ്രദേശിലേക്ക് കടന്ന് അവിടെയും ലഹരിമരുന്ന് കച്ചവടം നടത്തുകയും ചെയ്തിരുന്നു. ഈ കേസില്‍ പിടിക്കപ്പെട്ട ഇയാള്‍ ഒരു വർഷത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് നാട്ടിലെത്തിയ പ്രതി 2026 ജനുവരിയിലും ലഹരി മരുന്ന് കേസിൽ ഉൾപ്പെട്ടിരുന്നു. തുടർച്ചയായി അടിപിടി, അക്രമം, ലഹരിമരുന്ന് കച്ചവടം മുതലായവ നടത്തി വന്ന ഇയാളെ കാപ്പ നിയമം ഉപയോഗിച്ച് കരുതൽ തടങ്കലിൽ ആക്കണമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ ഇപ്പോള്‍ കരുതൽ തടങ്കലിലാക്കിയിട്ടുള്ളത്.






























