ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പ്രതിഷേധിച്ച സിജെപി പ്രവർത്തകരെ പോലീസ് ആക്രമിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർഥികളോട് മാപ്പ് പറയണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ പ്രശ്‌നവും അവർക്കെതിരെ ചെയ്ത കാര്യങ്ങളും ദേശീയ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘‘കഴിഞ്ഞ ദിവസം വിദ്യാർഥികൾക്ക് എന്താണ് സംഭവിച്ചതെന്ന് പറയാന്‍ അനുവദിക്കണം. പാർലമെന്റിൽ ഇതു സംബന്ധിച്ച് ചർച്ച വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ സ്പീക്കർ അനുമതി നിഷേധിച്ചു. സർക്കാരിന് ചർച്ച നടത്താൻ താൽപര്യമില്ലെന്ന് ഞങ്ങൾക്ക് അറിയാം. വിദ്യാർഥികളെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തവർക്കെതിരെ ശക്തമായ നടപടിയെടുക്കണം. വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം’’– രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ രാഹുൽ വീണ്ടും വിമർശിച്ചു. വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്നും ചോദ്യപ്പേപ്പർ ചോരുന്നത് തുടർക്കഥയാവുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയിൽ വിദ്യാഭ്യാസത്തിന് എന്തുകൊണ്ടാണ് ചെലവേറുന്നതെന്നും ഉള്ളതെല്ലാം വിറ്റുപെറുക്കി മക്കളെ പഠിപ്പിക്കേണ്ട ഗതികേടിലാണ് പല കുടുംബങ്ങളുമെന്നും രാഹുൽ വിഡിയോ സന്ദേശത്തിൽ പറയുന്നു.






























