ഡൽഹി : ജന്തർമന്തറിലെ പ്രതിഷേധത്തെ പിന്തുണച്ച് ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ. ഇന്ത്യയിലെ യുവജനങ്ങളുടെ ശബ്ദം കേൾക്കണം. നിലവിലെ സാഹചര്യം ഖേദകരം. അതിയായ ദുഃഖം തോന്നുന്നു. ആശയവിനിമയം തടസപ്പെടുത്തുന്നത് ആർക്കും ഗുണകരമല്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ഇന്ത്യയിലെ യുവാക്കളുടെ ശബ്ദങ്ങൾ ക്ഷമയോടെ കേൾക്കണം. ആശയവിനിമയത്തിലെ തകർച്ച ആർക്കും ഗുണം ചെയ്യില്ല, അത് വളരെ നിർഭാഗ്യകരമാണ്. നിലവിലെ അവസ്ഥ കാണുമ്പോൾ വളരെ ദുഃഖമുണ്ട്”-ശ്രീ ശ്രീ രവിശങ്കർ കുറിച്ചു. അതേസമയം ഡൽഹി രാജ്യതലസ്ഥാനത്ത് നടക്കുന്ന സിജെപി സമരത്തിന് പിന്തുണയേറുന്നു.
പ്രതിഷേധം ശക്തമായതോടെ ഹൈ അലേർട്ട് പ്രഖ്യാപിച്ച് പോലീസ്. പാർലമെൻ്ററിലേക്കുള്ള മുഴുവൻ റോഡുകളിലും ബാരിക്കേഡ് സ്ഥാപിച്ചു. ജന്തർമന്തറിൽ റാപിഡ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്നും സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ എത്തുമെന്നാണ് വിവരം. നിരാഹാര സമരം തുടരുന്ന സോനം വാങ്ചുകിനെ കേന്ദ്രമന്ത്രിമാർ ആശുപത്രിയിൽ സന്ദർശിച്ചു. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിങ്ങുമാണ് ആശുപത്രിയിൽ എത്തിയത്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ എത്തിയാണ് കേന്ദ്രമന്ത്രിമാർ വാങ്ചുകിനെ കണ്ടത്.
മൂന്നാഴ്ചയോളം ഡൽഹിയിൽ നിരാഹാരം കിടന്ന വാങ്ചുക്കിനെ കഴിഞ്ഞദിവസമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കോക്രോച്ച് ജനതാപാർട്ടി സമരത്തിന് പിന്തുണയുമായി കോൺഗ്രസ് എത്തിയതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിമാരുടെ അനുനയ നീക്കം. സിജെപി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് നടപടിയിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും കേന്ദ്രമന്ത്രി ജെ പി നദ്ദ സന്ദർശിച്ചു.





























