ജനറിക് മരുന്നുകൾക്ക് ഘട്ടംഘട്ടമായി തീരുവ വർധിപ്പിക്കാൻ ട്രംപ്. 2028 ഓഗസ്റ്റ് മുതൽ താരിഫ് 100 ശതമാനമായും 2029 ഓഗസ്റ്റ് മുതൽ 200 ശതമാനമായും ഉയർത്താനാണ് നീക്കം. പ്രഖ്യാപനത്തെ തുടർന്ന് സൺ ഫാർമ, സിപ്ല, ലുപിൻ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ 2.5 ശതമാനം വരെ തിരിച്ചടി നേരിട്ടു. ഔഷധ നിർമാണം യുഎസിലേക്ക് മാറ്റുക എന്ന ‘ അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ ഭാഗമായാണ് ഈ നീക്കം. രാജ്യത്തെ കയറ്റുമതിക്കാർക്ക് വിതരണ ശൃംഖല പുനഃക്രമീകരിക്കാൻ രണ്ട് വർഷത്തെ സാവകാശം ലഭിക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഫാർമ മേഖലയ്ക്ക് വെല്ലുവിളിയാകും. രണ്ട് വർഷത്തെ ഇളവ് കാലയളവ് കമ്പനികൾക്ക് അമേരിക്കയിൽ പ്രാദേശിക നിർമാണ യൂണിറ്റുകൾ ആരംഭിക്കാനോ നിലവിലുള്ളവ വിപുലീകരിക്കാനോ ഉള്ള അവസരമായാണ് ട്രംപ് ഭരണകൂടം കാണുന്നത്.
ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രമുഖ ഫാർമ ഓഹരികൾ തിരിച്ചടി നേരിട്ടു. നിർമാണ യൂണിറ്റുകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും അമേരിക്കയിലേക്ക് മാറ്റാൻ ഔഷധ കമ്പനികളെ പ്രേരിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. മരുന്ന് വിതരണ ശൃംഖലയിൽ വിദേശ രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ ഭരണകൂടം താത്പര്യപ്പെടുന്നു. ആഭ്യന്തര ഉത്പാദനം കൂട്ടുന്നതിലൂടെ പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. അമേരിക്കയിലെ മരുന്ന് വില മറ്റ് വികസിത രാജ്യങ്ങളിലെ വിലയുമായി പൊരുത്തപ്പെടുത്തുന്ന ‘മോസ്റ്റ്-ഫേവേർഡ്-നേഷൻ’ നയത്തിന്റെ തുടർച്ചയായാണ് ഇതിനെ കാണുന്നത്. അമേരിക്കൻ ജെനറിക് മരുന്ന് വിപണിയിൽ ഇന്ത്യൻ കമ്പനികൾക്ക് കാര്യമായ പങ്കാളിത്തമുണ്ട്.
യുഎസിൽ നൽകുന്ന കുറിപ്പടികളിൽ 90 ശതമാനവും ജെനറിക് മരുന്നുകളാണ്.
അരബിന്ദോ ഫാർമയ്ക്ക് അമേരിക്കയിൽ നിലവിൽ വൻതോതിൽ നിർമാണ കേന്ദ്രങ്ങളുണ്ട്. ഡോ. റെഡ്ഡീസ്, ലുപിൻ, സിപ്ല, സൈഡസ് ലൈഫ് സയൻസസ് എന്നിവർക്ക് അമേരിക്കയിൽ പരിമിതമായ നിർമാണ സൗകര്യങ്ങളാണുള്ളത്. ആൽക്കെം ലബോറട്ടറീസ്, ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് എന്നിവർ പ്രധാനമായും ഇന്ത്യയിലെ നിർമാണ യൂണിറ്റുകളെയാണ് ആശ്രയിക്കുന്നത്. ബയോകോൺ ഇന്ത്യയിലെയും മലേഷ്യയിലെയും പ്ലാന്റുകളെയാണ് ആശ്രയിക്കുന്നത്. താരിഫ് 100-200 ശതമാനമായി ഉയരുന്നത് അമേരിക്കയിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുമ്പോഴുണ്ടാകുന്ന നേട്ടത്തെ ബാധിക്കും.
അമേരിക്കയിൽ നേരിട്ട് നിർമാണ യൂണിറ്റുകൾ സ്ഥാപിക്കാനോ അവിടെയുള്ള കരാർ നിർമാതാക്കളുമായി സഹകരിക്കാനോ ഇന്ത്യൻ കമ്പനികൾ നിർബന്ധിതരാകും. ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റുള്ള മരുന്നുകൾക്ക് നിലവിലുള്ള താരിഫ് നയങ്ങളിൽ മാറ്റമില്ല എന്നത് ഒരു ആശ്വാസകരമായ കാര്യമാണ്. അടുത്ത രണ്ട് വർഷം ഇന്ത്യൻ കമ്പനികൾക്ക് ബിസിനസ് മാതൃകകൾ പുനഃപരിശോധിക്കാനുള്ള നിർണായക കാലയളവായിരിക്കും. യുഎസ് വിപണിയിലെ വിഹിതം നിലനിർത്താൻ നിർമാണ കേന്ദ്രങ്ങൾ അമേരിക്കയിലേക്ക് മാറ്റുകയല്ലാതെ മറ്റ് വഴികളില്ല.































