പത്തനംതിട്ട : ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും ഭരണകക്ഷിയിലെ മറ്റ് മൂന്ന് എം.എൽ.എമാരും ഉണ്ടായിട്ടും സംസ്ഥാന ബജറ്റിൽ ജില്ലയുടെ വികസനത്തിന് കാര്യമായ യാതൊരു തുകയും നീക്കിവെയ്ക്കാതെ അവഗണിച്ചതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് ഉൾപ്പെടെ തകർന്ന റോഡുകൾ, പണി പൂർത്തീകരിക്കാതെ ഇഴഞ്ഞു നീങ്ങുന്ന അബാൻ മേൽപ്പാലം, കോഴഞ്ചേരിപ്പാലം എന്നിവ സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ നിത്യ സ്മാരകങ്ങളായി അവശേഷിക്കുമ്പോൾ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച നടപ്പാകാത്ത പദ്ധതികൾ ബജറ്റിൽ വീണ്ടും പ്രഖ്യാപിച്ച് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളെ മന്ത്രിയും എം.എൽ എമാരും സംസ്ഥാന സർക്കാരും കബളിപ്പിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് എല്ലാ ജില്ലകളിലും ഐ.റ്റി പാർക്ക് സ്ഥാപിക്കുവാൻ തീരുമാനപ്പെടുത്തിട്ട് വർഷങ്ങളായിട്ടും ഇതുവരേയും യാഥാർത്ഥ്യമാക്കാത്ത ഐ.റ്റി പാർക്ക് ആറന്മുളയിൽ സ്ഥാപിക്കുമെന്ന ഇപ്പോഴത്തെ പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ലക്ഷക്കണക്കിന് ശബരിമല തീർത്ഥാടകർ എത്തിച്ചേരുന്ന ജില്ലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് യാതൊരു പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്താത്തത് അങ്ങേയറ്റം ഖേദകരമാണ്.
വന്യമൃഗ ശല്യത്തിൽ നിന്നും മലയോര മേഖലയിലെ ജനങ്ങളേയും കാർഷിക വിളകളേയും സംരക്ഷിക്കുവാൻ നടപടി സ്വീകരിക്കാത്ത സർക്കാർ ഉമ്മൻ ചാണ്ടി ഗവമെന്റ് കൈവശക്കാർക്ക് നല്കിയ പട്ടയം റദ്ദ് ചെയ്തതല്ലാതെ അത് പുതുക്കി നല്കുവാൻ തയ്യാറാകാത്തത് വഞ്ചനയാണെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ കുറ്റപ്പെടുത്തി. ജില്ലയിലെ കർഷകരുടെ പ്രധാന വരുമാന മാർഗ്ഗമായ റബ്ബറിന്റെ വിലസ്ഥിരതാ ഫണ്ട് പത്തു രൂപാ മാത്രം വർദ്ധിപ്പിച്ച് ജനങ്ങളെ വിഢികളാക്കിയിരിക്കുകയാണെന്നും ബജറ്റിലെ ഇത്തരം കബളിപ്പിക്കലുകൾക്കും അവഗണനക്കും വികസന മുരടിപ്പിനുമെതിരെ ശക്തമായ സമരപരിപാടികൾക്ക് കോൺഗ്രസ് പാർട്ടിയും യു.ഡി.എഫ് ഉം നേതൃത്വം നല്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.





























