റാന്നി: ജ്യൂവലറിയിൽ മോഷണം നടത്തി കടന്ന സ്ത്രീയെ ജീവനക്കാരി ഓടിച്ചിട്ട് പിടിച്ചു പോലീസിൽ ഏല്‍പ്പിച്ചു. ഇടുക്കി ഉടുമ്പുന്‍ചോല കൂന്തൽ ചിറയ്കൽ ബിൻസിയാണ് (46) പിടിയിലായത്. റാന്നി ടൗണിലെ ജോസ്കോസ് ഫാഷൻ ജ്യൂവലറിയിലാണ് മോഷണശ്രമത്തിന് പിന്നാലെ നാടകീയരംഗങ്ങൾ നടന്നത്. കടയിലെ ജീവനക്കാരി മോഷ്ടാവിനെ പിന്നാലെ തിരക്കിനടന്ന് ഒടിച്ചിട്ട് പിടികൂടുകയായിരുന്നു. ചൊവ്വാഴ്ച പതിനൊന്നര മണിയോടെ ബിൻസി കടയിലെത്തി ആഭരണങ്ങൾ വാങ്ങാനെന്ന തരത്തിൽ വളകൾ പരിശോധിക്കുന്നതിനിടയിൽ കൈയ്യിലുണ്ടായിരുന്ന ബാഗിന്റെ അകത്തേക്ക് ജീവനക്കാരി കാണാതെ ഒരു വള ഇടുകയായിരുന്നു. വള ബാഗിലിട്ടതിനു ശേഷം കടയിലെ ജീവനക്കാരിയുടെ ശ്രദ്ധ തിരിഞ്ഞപ്പോൾ പിന്നീട് വാങ്ങാമെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി വേഗത്തിൽ പോകുകയായിരുന്നു.
ഉടൻ തന്നെ കടയുടെ ഉള്ളിൽ നിന്നും ജീവനക്കാരി പിന്നാലെ ഓടി പോയി പോകുന്നതിനിടയിൽ മറ്റ് കടകളിൽ അവർ കയറുന്നുണ്ടോയെന്ന് നോക്കി. ബസ് സ്റ്റാൻ്റിൽ എത്തിയപ്പോഴാണ് ബസിൽ കയറാൻ ശ്രമിക്കുന്നത് കണ്ടത്. ഉടൻ തന്നെ അടുത്ത് എത്തി പിടികൂടിയതോടെ മോഷ്ടിച്ചെടുത്ത വള തിരികെ നല്കി പ്രശ്നം ഉണ്ടാക്കാതെ വിട്ടയക്കണമെന്ന് അപേക്ഷിച്ചു. ഉടൻ തന്നെ ജീവനക്കാരി അനുനയിപ്പിച്ച് കടയിൽ എത്തി കട ഉടമയോടെ പറഞ്ഞ ശേഷം ചേച്ചി പൊയ്ക്കൊള്ളാൻ പറയുകയും ചെയ്തു. ഇത് കേൾക്കാതെ ഇവർ വീണ്ടും കുതറി ഓടി ബസ് സ്റ്റാന്റിന്റെ പുറത്ത് കടന്ന് ഒരു ഓട്ടോറിക്ഷയിൽ കയറി രക്ഷപെടാൻ ശ്രമിച്ചു.
ജീവനക്കാരി പിന്നാലെ ഓടി വരുന്നതു കണ്ട് ഓട്ടോ ഡ്രൈവർ വണ്ടിയിൽ നിന്ന് ഇറക്കുകയും ജീവനക്കാരി കൈയ്യോടെ പിടിച്ച് കടയിൽ എത്തിക്കുകയും ആയിരുന്നു. ഉടൻ തന്നെ കടയുടമ പോലീസിനെ വിളിച്ചു വരുത്തുകയും എസ് ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പോലീസ് എത്തി ബിൻസിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യചെയ്ത ശേഷം കേസ് എടുത്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇട്ടിയപ്പാറ ടൗണിലെ ജ്വൂവലറിയിലെ മോഷണവും ജീവനക്കാരി പിൻതുടർന്ന് പിടികൂടുന്നതും കാണുവാൻ നാട്ടുകാർ കടയുടെ മുൻപിൽ തടിച്ചുകൂടി. ആളുകളെ പോലീസ് മാറ്റിയാണ് പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടു പോയത്.





























