തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തുള്ള വീട്ടിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ പരിശോധന തുടങ്ങി. മണിക്കൂറുകൾ കാത്തുനിന്ന ശേഷമാണ് ഇ ഡി സംഘത്തിന് വീട്ടിൽ പ്രവേശിക്കാൻ കഴിഞ്ഞത്. സംഘം എത്തുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പോറ്റിയുടെ അമ്മ സഹോദരിയുടെ വീട്ടിലായിരുന്നു. ഏറെ ശ്രമിച്ച ശേഷമായിരുന്നു പോറ്റിയുടെ അമ്മയെ ഇ ഡി സംഘത്തിന് ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞത്. ഒടുവിൽ എട്ടരയോടെ പോറ്റിയുടെ അമ്മ എത്തുകയും വീട് തുറന്നുകൊടുക്കുകയുമായിരുന്നു.
മറ്റ് പ്രതികളുടെ വീട്ടിലെത്തിയതിന് സമാനമായി ഏഴ് മണി കഴിഞ്ഞാണ് ഇ ഡി സംഘം പോറ്റിയുടെ വീട്ടിലെത്തിയത്. വീട് പൂട്ടിക്കിടക്കുന്ന നിലയിലായതിനാൽ ഇ ഡി സംഘം സമീപവാസികളോട് കാര്യം അന്വേഷിച്ചു. സമീപവാസികളാണ് പോറ്റിയുടെ അമ്മ ബന്ധുവീട്ടിലാണെന്ന് അറിയിച്ചത്. തുടർന്ന് ഇ ഡി സംഘം പോറ്റിയുടെ അമ്മയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമം നടത്തി. പല നമ്പറുകളില്‍ നിന്നും മാറി മാറി വിളിച്ചിട്ടും പോറ്റിയുടെ അമ്മ ആദ്യം ഫോണ്‍ എടുത്തിരുന്നില്ല. ഒടുവിൽ ഫോൺ എടുക്കുകയും വീട് തുറന്നുകൊടുക്കുകയുമായിരുന്നു.






























