കോന്നി : എ ഡി എം ആയിരുന്ന നവീൻ ബാബുവിന്റ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ഹർജി സെഷൻസ് കോടതിയിലേക്ക് മാറ്റി. എന്നാൽ വിചാരണ തീയതി തീരുമാനിച്ചിട്ടില്ല. തലശേരി സെഷൻസ് കോടതിയിലേക്കാണ് ഹർജി മാറ്റിയത്. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം നടത്തിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ശരിയായ രീതിയിലുള്ള അന്വേഷണം അല്ല നടത്തിയത് എന്നും പ്രതികളെ സംരക്ഷിക്കുന്ന നിലാപാടാണ് സ്വീകരിച്ചത് എന്നും ഇതിൽ നീതി ലഭിക്കണം എന്നും ആവശ്യപ്പെട്ടാണ് കുടുംബം ഹർജി സമർപ്പിച്ചിരിക്കുന്നത്.
രാഷ്ട്രീയപരമായി പ്രതിക്ക് അനുകൂലമായ തരത്തിലാണ് അന്വേഷണത്തിന്റെ ആദ്യ ഘട്ടം മുതൽ സംഘം പ്രവർത്തിച്ചത് എന്നും നവീൻ ബാബു കൈകൂലി വാങ്ങി എന്ന തരത്തിലാണ് ആദ്യം മുതൽ തന്നെ അന്വേഷണം നടത്തിയത് എന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു. പ്രധാനമായും പതിമൂന്ന് പിഴവുകൾ ആണ് അന്വേഷണ സംഘത്തിനെതിരായി നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടികാട്ടിയിരിക്കുന്നത്. 2024 ഒക്ടോബർ 15 ആണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.





























