കാസര്‍കോട്: കൈവെട്ട് കേസ് ഒന്നാം പ്രതി സവാദിന് സംരക്ഷണം നൽകിയവരെ തേടുകയാണ് ഇപ്പോൾ എൻഐഎ. പൊപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സംരക്ഷണത്തിലായിരുന്നു സവാദിന്‍റെ ഒളിവു ജീവിതമെന്നാണ് എൻഐഎ കണ്ടെത്തൽ. പതിമൂന്ന് വർഷം ഒളിവിലിരിക്കാൻ സവാദിനെ സഹായിച്ചതാരാണ്? കാണാമറയത്ത് കഴിഞ്ഞതെവിടെയാണ്? തുടങ്ങിയ കാര്യങ്ങളാണ് എൻഐഎ പരിശോധിക്കുന്നത്. 2016ലാണ് സവാദ് വിവാഹം കഴിച്ചത്. കൈവെട്ട് കേസ് പ്രതിയെന്ന് അറിയാതെയാണ് എട്ട് വർഷം മുമ്പ് മകളെ വിവാഹം കഴിച്ച് നൽകിയതെന്ന് സവാദിന്‍റെ ഭാര്യാപിതാവ് പറഞ്ഞു.
ഷാജഹാനെന്ന കളളപ്പേരിലായിരുന്നു കല്യാണമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് മഞ്ചേശ്വരം സ്വദേശിയാണ് വധു. ഉളളാൾ ദർഗയിൽ വച്ചാണ് സവാദിനെ പരിചയപ്പെട്ടതെന്ന് ഭാര്യാപിതാവ് പറയുന്നു. ഷാജഹാൻ എന്നായിരുന്നു പേര്. വിവാഹം കഴിഞ്ഞ് കണ്ണൂരിലെത്തി, വളപട്ടണത്തും ഇരിട്ടി വിളക്കോടും പിന്നീട് മട്ടന്നൂർ ബേരത്തും വാടകയ്ക്ക് കഴിഞ്ഞു. വിവരങ്ങൾ മറച്ചുവച്ചു. വാടകവീടെടുക്കാൻ നൽകിയത് ഭാര്യയുടെ രേഖകളും വിലാസവും. ഗർഭിണിയായി ബേരത്ത് എത്തിയപ്പോൾ ആശ വർക്കർമാർക്കും പൂർണ വിവരങ്ങൾ നൽകാതെ ഒഴിഞ്ഞുമാറി. ഷാജഹാൻ തന്നയാണോ സവാദെന്ന് എൻഐഎ ഉറപ്പിക്കുന്നത് ഇളയ കുഞ്ഞിന്‍റെ ജനന രേഖയിൽ നിന്നാണെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.





























