തിരുവനന്തപുരം : നടപ്പു സാമ്പത്തികവർഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രച്ചെലവ് ഇതുവരെ 1.18 കോടിരൂപ എന്ന് റിപ്പോർട്ടുകൾ. സർക്കാർ രൂക്ഷമായ പ്രതിസന്ധി നേരിടുന്നതിനാൽ ഇതിൽ 34 ലക്ഷം രൂപ കുടിശ്ശികയായി. സർക്കാർ ഏജൻസിയായ ഒഡെപെക് വഴിയാണ് വിമാനടിക്കറ്റെടുക്കുന്നത്. അവർക്കു പണം കൊടുക്കേണ്ടതിനാൽ തുക ചോദിച്ച് രാജ്ഭവൻ നിരന്തരം കത്തയച്ചുതുടങ്ങിയതോടെ, മടിച്ചു മടിച്ച് ആറരലക്ഷം രൂപ അനുവദിക്കാനാണ് സർക്കാർ തീരുമാനം എടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടരവർഷം മൂന്നിലൊന്നു ദിവസവും ഗവർണർ കേരളത്തിനു പുറത്താണെന്ന് ഈയിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2021 ജൂലായ് 29 മുതൽ ജനുവരി ഒന്നുവരെയുള്ള 1095 ദിവസങ്ങളിൽ 328 ദിവസവും കേരളത്തിലുണ്ടായിരുന്നില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ വെളിപ്പെടുത്തൽ. ഇതിനിടെയാണ് യാത്രക്കൂലി സംബന്ധിച്ച പുതിയ കണക്കുകൾ പുറത്തുവരുന്നത്.
സർക്കാരിന്റേത് ധൂർത്തെന്ന് ഗവർണർ കുറ്റപ്പെടുത്തുമ്പോൾ രാജ്ഭവന്റെ ചെലവുകൾ ബജറ്റ് വിഹിതവും കടന്നെന്നാണ് ധനവകുപ്പിന്റെ വിമർശനം. രാജ്ഭവന്റെ ചെലവുകൾക്കായി 12.52 കോടി രൂപയാണ് നടപ്പുവർഷത്തെ ബജറ്റ് വിഹിതം. ഇതിനു പുറമേ, 2.19 കോടിരൂപ അധികമായി ഇതുവരെ അനുവദിച്ചിട്ടുണ്ട്. ഇതിൽ യാത്രയ്ക്കു മാത്രമായി 84 ലക്ഷം രൂപ അധികം നൽകി. അതിഥിസത്‌കാരത്തിന് 20 ലക്ഷം വേറെയും കൊടുത്തു. പക്ഷെ, യാത്രച്ചെലവിനുള്ള സർക്കാർ വിഹിതം അപര്യാപ്തമാണെന്നാണ് രാജ്ഭവന്റെ വാദം. ഏറ്റവുമൊടുവിൽ, ടൂർ ടി.എ. ഇനത്തിൽ ഒഡെപെക്കിന് 34 ലക്ഷം രൂപ നൽകാനുണ്ടെന്നു ചൂണ്ടിക്കാട്ടി ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ദവേന്ദ്രകുമാർ ധൊദാവത്ത് കത്തയച്ചു. ഈ വർഷം ജനുവരി 31 വരെയുള്ള യാത്രക്കുടിശ്ശികയാണ് ഈ തുക.





























