തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. കേന്ദ്രത്തിന്റെ കത്ത് ചീഫ് സെക്രട്ടറിക്ക് ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ അടിയന്തരമായി കൂടിയാലോചനകൾ നടത്തും. സർക്കാർ തലത്തിലും മുന്നണിയിലും ചർച്ചകൾ നടത്തി മുഖ്യമന്ത്രി നിലപാട് അറിയിക്കും. എനിക്ക് ഒറ്റയ്ക്ക് നിലപാട് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു. ചർച്ചകൾക്ക് ശേഷം മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി. പദ്ധതി പൂർണമായി തള്ളണോ അതോ ഉപാധികളോടെ അനുവദിക്കണോ എന്നതൊക്കെ ആലോചിച്ചു തീരുമാനിക്കും. പിഎംശ്രീയിൽ വ്യത്യസ്തമായ വീക്ഷണങ്ങളുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും യുഡിഎഫിൽ പദ്ധതിയോട് എതിർപ്പ് തന്നെയാണ്.
രഹസ്യമായി കരാറിൽ ഒപ്പിട്ട് ഞങ്ങൾ തയ്യാറാണ് എന്ന് പറഞ്ഞത് കഴിഞ്ഞ സർക്കാരാണ്. കേന്ദ്രത്തിൽ നിന്ന് കേരളത്തിന് അവകാശപ്പെട്ട 2000 കോടിയോളം രൂപ കിട്ടാനുണ്ട്. എസ്എസ്കെ ഫണ്ട് വിദ്യാഭ്യാസ വകുപ്പിന്റെ നട്ടെല്ലാണ്. അത് തടഞ്ഞു വെച്ചിരിക്കുകയാണ്. പിഎംശ്രീയുടെ പേരിൽ കേരളത്തിന്റെ ഫണ്ട് തടഞ്ഞുവെക്കരുതെന്ന് കേന്ദ്രമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.






























