തിരുവനന്തപുരം: ആറുമാസം പ്രായമായ കുട്ടി മരിച്ചതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ശിശുക്ഷേമ സമിതിക്കെതിരെ നടത്തുന്ന കുപ്രചരണങ്ങളിൽ മറുപടിയുമായി ജനറൽ സെക്രട്ടറി അരുൺ ഗോപി. കുട്ടിക്ക് നേരത്തെ തന്നെ ശ്വാസതടസ്സമുണ്ട്. ഇന്നലെ വീണ്ടും ആശുപത്രിയിൽ എത്തിച്ച് ചികിത്സ തുടരുന്നതിനിടെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നാലേ വ്യക്തത വരുകയുള്ളൂവെന്നും കുട്ടിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായതായും അരുൺ ഗോപി അറിയിച്ചു.
കുട്ടി മരിച്ചത് ശിശുക്ഷേമസമിതിയുടെ അനാസ്ഥ മൂലം എന്നായിരുന്നു ചില കോണുകളിൽ നിന്ന് ഉയർന്ന പ്രചരണം. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ജനറൽ സെക്രട്ടറി അരുൺ ഗോപി രംഗത്തെത്തിയത്. കുട്ടിക്ക് നേരത്തെ തന്നെ ശ്വാസതടസം ഉണ്ടായിരുന്നു. ഫെബ്രുവരി 22 മുതൽ മാർച്ച് 7 വരെ ശ്വാസതടസ്സത്തെ തുടർന്ന് കുട്ടി ആശുപത്രിയിലായിരുന്നു. അതിനുശേഷം തിരിച്ചുവന്നെങ്കിലും ഇന്നലെ വീണ്ടും ശ്വാസതടസം ഉണ്ടായെന്നും അരുൺ ഗോപി പറയുന്നു.





























