തിരുവനന്തപുരം: സംസ്ഥാനത്ത് കരയിലും കടലിലും വിസ്മയ വികസനം ലക്ഷ്യമിട്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങളുമായി ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഡി സതീശൻ.
‘പുതുയുഗ കേരളം’ യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപ്ലവകരമായ പദ്ധതികള്‍ ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. തീരദേശ മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നല്‍കുന്നതാണ് പുതിയ പ്രഖ്യാപനങ്ങള്‍. കേരളത്തിന്റെ കടല്‍ത്തീര സാധ്യതകള്‍ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിനായി ‘മിഷൻ സമുദ്ര’ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. 400 കോടി രൂപയാണ് പദ്ധതിക്കായി വകയിരിത്തിയിരിക്കുന്നത്.
അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ കേരളത്തെ ലോകോത്തര മാരിടൈം ശക്തിയാക്കി മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തെ പ്രമുഖ തുറമുഖ നഗരമായി വികസിപ്പിക്കും. ഈ വികസന പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ തീരമേഖലയില്‍ ഉള്ളവർക്ക് വലിയ തോതില്‍ തൊഴില്‍ ലഭ്യമാക്കാൻ സാധിക്കുമെന്ന് ബജറ്റില്‍ വ്യക്തമാക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ റെയില്‍ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും. സംസ്ഥാനത്ത് പുതിയൊരു കപ്പല്‍ നിർമ്മാണ കേന്ദ്രം ആരംഭിക്കുന്നതിനൊപ്പം സമുദ്ര പാരമ്പര്യം വിളിച്ചോതുന്ന അന്താരാഷ്ട്ര മാരിടൈം മ്യൂസിയം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗത കൂട്ടാൻ ‘തെക്കൻ കേരള എക്കണോമി കോറിഡോർ’ പദ്ധതിയും ബജറ്റില്‍ വിഭാവനം ചെയ്യുന്നു. ഈ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങള്‍ക്കായി 50 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് എക്കണോമി കോറിഡോർ സ്ഥാപിക്കുന്നത്. പദ്ധതിയെക്കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി ഒരു വിദഗ്ദ്ധ ഏജൻസിയെ ചുമതലപ്പെടുത്തുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.




























