തിരുവനന്തപുരം : കേരളീയം പരിപാടിയുടെ സ്പോൺസർഷിപ്പ് കണക്കുകൾ നിയമസഭയിലും പുറത്ത് വിടാതെ സർക്കാർ. എംഎൽഎമാരുടെ ചോദ്യത്തിന് വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള കേരള സദസിൽ മന്ത്രിമാരുടെ വാഹനങ്ങൾ ഓടിയതിന്റെ ചെലവ് സംബന്ധിച്ചും കൃത്യമായ കണക്കുകളില്ല. എല്ലാം സ്പോൺസർഷിപ്പിലെന്ന് സർക്കാർ അവകാശപ്പെട്ട പരിപാടിയായിരുന്നു കേരളീയം. പക്ഷെ പരിപാടി കഴിഞ്ഞ് മാസം മൂന്നായിട്ടും സ്പോൺസർഷിപ്പിന്റെ കണക്കുകൾ മാത്രമില്ല. മുമ്പ് പല തവണ വിവരാവകാശ നിയമ പ്രകാരം സ്പോൺസർഷിപ്പ് കണക്കുകൾ ചോദിച്ചിട്ടും ബന്ധപ്പെട്ട വകുപ്പുകൾ മറുപടി നൽകിയിരുന്നില്ല.
ഏറ്റവും ഒടുവിൽ എംഎൽഎ പിസി വിഷണുപനാഥിന്റെയും അൻവർ സാദത്തിന്റെയും നിയമസഭയിലെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് പരിപാടിക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്പോൺസർഷിപ്പ് മുഴുവനായും ലഭ്യാമിയിട്ടില്ലെന്നാണ്. പബ്ലിക് റിലേഷൻ വകുപ്പ് ചെലവഴിച്ച കണക്കുകൾ മാത്രമാണ് ഇതുവരെ പുറത്ത് വന്നിട്ടുള്ളത്. പരിപാടി കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ മുഴുവൻ കണക്കും ജനങ്ങൾക്ക് മുമ്പിൽ വയ്ക്കുമെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ ഇത് ഇപ്പോൾ മറന്ന മട്ടാണ്.