തിരുവനന്തപുരം: സസ്പെൻഷനിലിരിക്കെ എഡിജിപി എം.ആർ അജിത് കുമാറിന് സ്റ്റേഷൻ ചുമതല നൽകിയ പട്ടിക സർക്കാർ പിൻവലിച്ചു. ഡിജിപിയാണ് പട്ടിക പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കിയത്. വർക്കല പൊലീസ് സ്റ്റേഷന്‍റെ ചുമതലയാണ് അജിത്കുമാറിന് നൽകിയിരുന്നത്. സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥന് സ്റ്റേഷൻ ചുമതല നൽകിയത് മീഡിയവൺ വാർത്തയാക്കിയിരുന്നു. സാധാരണയായി സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥരെ ഔദ്യോഗിക ചുമതലകളിൽ നിന്നോ ഫീൽഡ് ഡ്യൂട്ടികളിൽ നിന്നോ മാറ്റിനിർത്തുകയാണ് പതിവ്.
എന്നാൽ ഈ കീഴ് വഴക്കങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് പൊലീസിന്‍റെ ഭാഗത്ത് നിന്ന് വിവാദ ഉത്തരവുണ്ടായത്. സർവീസ് ചട്ടലംഘനങ്ങളും വിവിധ വിവാദങ്ങളും മുൻനിർത്തി സസ്പെൻഷനിൽ തുടരുകയാണ് അജിത്കുമാർ. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിൽ സസ്പെൻഷനിലുള്ള എഡിജിപിയുടെ പേര് ഉൾപ്പെട്ടത് ക്ലറിക്കൽ പിഴവാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നതിനെ കുറിച്ച് അന്വേഷിച്ചേക്കുമെന്നാണ് റിപ്പോർട്ട്.































