കോന്നി : മനുഷ്യ വന്യജീവി സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെ സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തി പ്രശ്ന പരിഹാരത്തിന് വിദഗ്ദ്ധരടങ്ങിയ സംഘത്തെ അടിയന്തിരമായി സർക്കാർ നിയമിക്കണമെന്ന് കോന്നി പ്രകൃതിസംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. കൃഷിയിടങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയുന്നതിന് പ്രഥമ പരിഗണന നൽകണം. വന്യമൃഗങ്ങൾക്കാവശ്യമായ തീറ്റ, വെള്ളം, ആവാസസ്ഥലങ്ങൾ, ഇടനാഴികൾ എന്നിവ കാട്ടിനുള്ളിൽ തന്നെ ഉറപ്പുവരുത്തണം.
വനമേഖലയോടു ചേർന്നു ജീവിക്കുന്ന മനുഷ്യരുടെ കിടപ്പാടവും കൃഷിയിടങ്ങളും മറ്റ് ജീവനോപാധികളും സംരക്ഷിച്ചുനിലനിർത്തുന്നതിനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണം. സംഘർഷം രൂക്ഷമായ സ്ഥലങ്ങളിൽ വാച്ച്ടവറുകൾ, ഡ്രോണുകൾ, മറ്റ് ആധുനിക ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. കോന്നിയൂർ ദിനേശൻ, എസ്. കൃഷ്ണകുമാർ, കെ.എസ് ദിലീപൻ, എസ്.അഞ്ജിത, ആര്‍. വിനോദ് കുമാര്‍ എന്നിവർ സംസാരിച്ചു.






























