പത്തനംതിട്ട : കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ജീവനക്കാരുടെ അവകാശങ്ങൾ സർക്കാർ സംരക്ഷിക്കണം എന്നും ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സെക്രട്ടറി എ അരുൺ കുമാർ ആവശ്യപെട്ടു. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന വിദ്യാഭ്യാസ വകുപ്പിനെതിരെ യും അധ്യാപകരുടെയും ജീവനക്കാരുടെയും അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെയും ദേശീയ അധ്യാപക പരിഷത്ത് തിരുവല്ല ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്.
ഡി.എ കുടിശ്ശിക അനുവദിക്കുക, 2015 ന് ശേഷം നിയമിതരായ മുഴുവൻ അധ്യാപകർക്കും ജോലി സംരക്ഷണം ഉറപ്പ് വരുത്തുക, ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ നിയമനാംഗീകാരം വൈകിപ്പിക്കുന്നത് അവസാനിപ്പിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, കായികാധ്യാപകരുടെയും സ്പെഷലിസ്റ്റ് അധ്യാപകരുടേയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എൻടിയു ധർണ സമരം നടത്തിയത്. ദേശീയ അധ്യാപക പരിഷത്ത് ജില്ലാ പ്രസിഡന്റ് മനോജ് ബി നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പെൻഷനേഴ്സ് സംഘ് ജില്ലാ പ്രസിഡണ്ട് എം. കെ അരവിന്ദൻ, എൻടിയു സംസ്ഥാന സമിതി അംഗം മനോജ്. ബി, എന്നിവർ ആശംസകൾ അർപ്പിച്ചു. എൻടിയു ജില്ലാ സെക്രട്ടറി വിഭു നാരായണൻ സ്വാഗതവും ഫെറ്റോ ജില്ലാ പ്രസിഡന്റ് അജി എസ് നായർ നന്ദിയും രേഖപ്പെടുത്തി.





























