തിരുവനന്തപുരം : സർക്കാരുമായുള്ള രൂക്ഷമായ പോരിനിടെ ഗവർണർ ഇന്ന് ദില്ലിയിൽ നിന്ന് തലസ്ഥാനത്തേക്ക്
തിരിച്ചെത്തും. നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള നേർക്കുനേർ പോർവിളിക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുക സത്യപ്രതിജ്ഞ വേദിയിലാകും. ഗവർണർക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്ഐയുടെ അറിയിപ്പ്. ഗവർണർ തിരിച്ചെത്തുമ്പോൾ പ്രതിഷേധത്തിന് സാധ്യതയുണ്ട്.
കേരള സർവകലാശാല സിൻണ്ടിക്കേറ്റ് യോഗം ഇന്ന് ചേരും. സർവകലാശാല കവാടത്തിലെ ബാനറിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് ഇന്നത്തെ യോഗം. ഇത് യോഗത്തിൽ ചർച്ചയാകും. ഗവർണർക്കെതിരായ ബാനർ നീക്കണമെന്നാണ് വിസിയുടെ ആവശ്യം. എന്നാൽ ബാനർ നീക്കാനാകില്ലെന്നും ഇത് വിദ്യാർത്ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യമെന്നുമാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ വാദം. ഇതിനെ ചൊല്ലി ഇന്നത്തെ യോഗത്തിൽ തർക്കത്തിന് സാധ്യതയുണ്ട്. കേരള സെനറ്റിലേക്കുളള ഗവർണറുടെ നോമിനേഷനെതിരെയും വിമർശനം ഉയർന്നേക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം.





























