കൊച്ചി : മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വസ നിധിയില്‍ നിന്നും പണം തട്ടിയ കേസില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കേസില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ സിപിഎം പ്രാദേശിക നേതാവ് കാക്കനാട് നിലം പതിഞ്ഞ മുഗള്‍ രാജഗിരി വാലി മറയക്കുളത്ത് വീട്ടില്‍ എം. എം അന്‍വര്‍, ഇയാളുടെ ഭാര്യ കൗലത്ത് എന്നിവര്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പർട്ട് തേടിയത്.
സര്‍ക്കാരിന്റെ വിശദീകരണത്തിനു ശേഷമായിരിക്കും കോടതി കൂടുതല്‍ നടപടികളിലേക്ക് കടക്കുക. കേസിലെ മൂുന്നാം പ്രതിയാണ് അന്‍വര്‍. എറണാകുളം കലക്ടറേറ്റിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി സെക്ഷന്‍ ക്ലാര്‍ക്കായ മാവേലിക്കര വൈഷ്ണവം വീട്ടില്‍ വിഷ്ണു പ്രസാദ് (30) ആണ് കേസിലെ ഒന്നാം പ്രതി. കാക്കനാട് മാധവം വീട്ടില്‍ മഹേഷ് ആണ് രണ്ടാം പ്രതി. ഇവരെക്കൂടാതെ സിപിഎമ്മിന്റെ മറ്റൊരു പ്രാദേശിക നേതാവായ നിധിന്‍, നിധിന്റെ ഭാര്യ ഷിന്റു എന്നിവരും കേസിലെ പ്രതികളാണ്. നിലവില്‍ അന്‍വറും ഭാര്യയും ഒഴികെയുള്ള മറ്റു പ്രതികളെ ക്രൈബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്.
പ്രളയ ഫണ്ടില്‍ നിന്നും ഏകദേശം 16 ലക്ഷത്തോള രൂപയോളമാണ് പ്രതികള്‍ തട്ടിയെടുത്തതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. വിഷ്ണു പ്രസാദിനെയും മഹേഷിനെയും കഴിഞ്ഞ ദിവസം ക്രൈംബ്രഞ്ച് കുടുതല്‍ ചോദ്യം ചെയ്യിലിനും അന്വേഷണത്തിനുമായി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇവരെ ഇന്ന് വീണ്ടും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഇതില്‍ വിഷ്ണു പ്രസാദിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതിനായി കോടതിയില്‍ വീണ്ടും ഇന്ന് അപേക്ഷ നല്‍കും.