കൊച്ചി: സംസ്ഥാനത്ത് പ്രത്യേക എൻഡിപിഎസ് കോടതികൾ സ്ഥാപിക്കുന്നതിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി. നിലവിൽ കേരളത്തിൽ 7202 എൻഡിപിഎസ് കേസുകൾ വിചാരണ കാത്ത് കെട്ടിക്കിടക്കുന്നതിനാല്‍, കേസിന്റെ വിചാരണ വേഗത്തിലാക്കുന്നത് സംബന്ധിച്ചാണ് ഹൈക്കോടതി നിലപാട് തേടിയത്. കോഴിക്കോടും ഇടുക്കിയിലും മാത്രമാണ് പ്രത്യേക എൻഡിപിഎസ് കോടതികൾ പ്രവർത്തിക്കുന്നത്. ബാക്കി ജില്ലകളിൽ ഇത്തരം കേസുകളുടെ വിചാരണ നടപടികൾ വേഗത്തിലാക്കുന്നതിന് പ്രത്യേക എൻഡിപിഎസ് കോടതികൾ സ്ഥാപിക്കുന്നത് സംബന്ധിച്ചാണ് സംസ്ഥാന സർക്കാരിനോട് കോടതി നിലപാട് തേടിയത്.
തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലാണ് കൂടുതൽ എൻഡിപിഎസ് കേസുകൾ വിചാരണ കാത്തുകിടക്കുന്നത്. ഫോറൻസിക് ലാബുകളുടെ പ്രവർത്തനത്തിന് ഉദ്യോഗസ്ഥ ക്ഷാമം ഉണ്ടെങ്കിൽ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയോടും കോടതി വിശദീകരണം തേടി. 15 ദിവസത്തിനകം നിലപാട് അറിയിക്കാനാണ് ഹൈക്കോടതി നിർദേശം. സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി വ്യാപനം തടയുന്നതിന് ജാഗ്രത സമിതികളും ക്ലബ്ബുകളും പോലെയുള്ള പ്രത്യേക സമിതികൾ രൂപീകരിക്കുന്നത് ഉചിതമാകില്ലേ എന്നും കോടതി ചോദിച്ചു.





























