കോന്നി : കര്‍ഷകരുടെ കണ്ണൊന്ന് തെറ്റിയാല്‍ നട്ടുനനച്ച് വളര്‍ത്തിയ വിളകള്‍ എല്ലാം കാടിറങ്ങിയെത്തുന്ന വാനരസംഘം നശിപ്പിക്കും. ഇതാണ് കോന്നിയുടെ മലയോര മേഖലയിലെ കര്‍ഷകരുടെ അവസ്ഥ. കാട്ടുപന്നിയേയും ആനയേയും തുരത്തുവാന്‍ സൗരോര്‍ജ്ജ വേലികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മരത്തിലൂടെ എത്തുന്ന കുരങ്ങുകളെ നിയന്ത്രിക്കുവാന്‍ കര്‍ഷകര്‍ക്ക് വഴികളില്ല. തേങ്ങ, കപ്പ, കോലിഞ്ചി, കുരുമുളക്, കൊക്കോ, കാപ്പികുരു, പുളി തുടങ്ങി നിരവധി കാര്‍ഷിക വിളകളാണ് കുരങ്ങുകള്‍ നശിപ്പിക്കുന്നത്.
തേങ്ങ കരിക്കാവുന്നതിന് മുന്‍പ് തുരന്ന് തിന്നുകയാണ് രീതി. പത്തിലധികം വരുന്ന കൂട്ടങ്ങളായാണ് പലപ്പോഴും എത്തുക. ജനവാസമേഖലയിലിറങ്ങുന്ന കുരങ്ങുകള്‍ പലപ്പോഴും തിരികെ വനത്തിലേക്ക് മടങ്ങാറില്ല. റബ്ബര്‍ തോട്ടങ്ങളാണ് കുരങ്ങുകളുടെ താവളങ്ങള്‍. കൊക്കാത്തോട്,തണ്ണിത്തോട്, തേക്കുതോട്, കല്ലേലി, വയക്കര, മണ്ണീറ, എലിമുള്ളുംപ്ലാക്കല്‍, ചിറ്റാര്‍, സീതത്തോട് തുടങ്ങി മലയോര മേഖലയിലെ നിരവധി പ്രദേശങ്ങളിലാണ് കുരങ്ങ് ശല്ല്യം വര്‍ധിച്ചിരിക്കുന്നത്.
പടക്കവും മറ്റും പൊട്ടിച്ചും ഒച്ചയുണ്ടാക്കിയുമാണ് കുരങ്ങുകളെ തുരത്തുന്നത്. വനമേഖലയോട് ചേര്‍ന്ന സ്ഥലങ്ങളിലാണ് കുരങ്ങ് ശല്ല്യം കുടുതല്‍. വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തുന്ന സംഭവങ്ങളും കുറവല്ല. വാഴകര്‍ഷകരും കുരങ്ങ് ശല്ല്യത്തില്‍ വലഞ്ഞിരിക്കുകയാണ്. പാകമായ വാഴക്കുലകള്‍ നശിപ്പിക്കുന്ന സംഭവങ്ങളും കുറവല്ല. കുരങ്ങുകളുടെ ശല്ല്യം ഈ നിലയില്‍ തുടര്‍ന്നാല്‍ കൃഷി അവസാനിപ്പിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് മലയോര മേഖലയിലെ കര്‍ഷകര്‍.