താമരശ്ശേരി : ചെന്നൈയിൽ നിന്ന് മൈസൂർ നഞ്ചൻഗോഡിലെ നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്‍റിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായെത്തി ഒന്നരമാസത്തിലേറെയായി അടിവാരത്ത് നിർത്തിയിട്ടിരിക്കുന്ന രണ്ട് ട്രെയ്‌ലർ ലോറികൾക്ക് ചുരംപാതയിലൂടെത്തന്നെയുള്ള തുടർയാത്രയ്ക്ക് ഒടുവിൽ വഴി യൊരുങ്ങുന്നു.
ട്രെയ്‌ലർ ലോറികൾക്ക് ചുരം പാതയിലൂടെ സഞ്ചരിക്കാനാവുമോയെന്നതിന്‍റെ സാധ്യത ആരായുന്നതിനായി കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി നിയോഗിച്ച വിദഗ്ധസമിതി ചുരംപാതയിൽ സംയുക്തപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. വെള്ളി, ശനി, ഞായർ ഒഴികെയുള്ള ഏതെങ്കിലുംദിവസം അർധരാത്രിക്കും പുലർച്ചെ അഞ്ചുമണിക്കും ഇടയിലുള്ള സമയത്ത് രണ്ട് ട്രെയ്‌ലർ ലോറികളും കടത്തിവിടാമെന്നാണ് വിദഗ്ധസമിതിയുടെ പഠനറിപ്പോർട്ടിലെ നിർദേശം.
യാത്രാവിലക്ക് നീക്കാമെന്ന് നിർദേശിക്കുന്ന പഠന റിപ്പോർട്ട് വിദഗ്ധസമിതി വ്യാഴാഴ്ച കളക്ടർക്ക് സമർപ്പിച്ചു. റിപ്പോർട്ട് കളക്ടർ അംഗീകരിച്ച് തുടർനിർദേശം നൽകുന്നതോടെ ഏതെങ്കിലുമൊരു പ്രവൃത്തിദിനത്തിൽ പുലർച്ചെ ഇരുവാഹനങ്ങളും ചുരംപാതവഴി കടന്നുപോവും. പി.ഡബ്ല്യു.ഡി. എൻ.എച്ച്. വിഭാഗം, ആർ.ടി.ഒ., പോലീസ്, താമരശ്ശേരി പോലീസ് എന്നിവ സംയുക്തമായാണ് ചുരംപാതയിലൂടെ യാത്രാവിലക്ക് പുനഃപരിശോധിക്കാനുള്ള സാധ്യതതേടി വ്യാഴാഴ്ച രാവിലെ ഒമ്പതരമുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ പരിശോധന നടത്തിയത്.
കോഴിക്കോട് ആർ.ടി.ഒ. പി.ആർ. സുമേഷ്, പി.ഡബ്ല്യു.ഡി. (എൻ.എച്ച്. വിഭാഗം) എക്സി. എൻജിനിയർ എൻ.പി. ഗിരിജ, അസി. എക്സി. എൻജിനിയർ റെനി പി. മാത്യു, അസി. എൻജിനിയർ സുനോജ്, എം.വി.ഐ.മാരായ പി.ജി. സുമേഷ്, രാജീവൻ, താമരശ്ശേരി ട്രാഫിക് എസ്.ഐ. പി.കെ. വിപിൻ, ചുരം സംരക്ഷണസമിതി ഭാരവാഹികൾ തുടങ്ങിയവരുൾപ്പെട്ട സംഘമാണ് പരിശോധനയുടെ ഭാഗമായത്.
ചുരംപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് കൂറ്റൻയന്ത്രങ്ങൾ വഹിച്ചെത്തിയ രണ്ട് ട്രെയ്‌ലർ ലോറികൾക്ക് ചുരംപാതയിലൂടെയുള്ള യാത്രയ്ക്ക് സെപ്‌റ്റംബർ 10-ന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നത്. വയനാട് ജില്ലാ ഭരണകൂടത്തിന്റെകൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടർന്ന് ബദൽപാതയായി കൊയിലാണ്ടി-മംഗലാപുരം റോഡും പിന്നീട് പേരാമ്പ്ര-നാദാപുരം-കണ്ണൂർ പാതയുമാണ് നിർദേശിക്കപ്പെട്ടത്.
































