മുംബൈ: ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. താനെ സ്വദേശികളായ ദീലീപ് (56), ഭാര്യ പ്രമീള (51) എന്നിവരാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 10.15ഓടെയായിരുന്നു കൊലപാതകം. ഇരുവരും തമ്മിൽ അന്ന് രാത്രി വാക്കുതർക്കമുണ്ടായിരുന്നുവെന്നും ഇത് പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നുമാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ദിലീപിന്‍റെ കൈവശുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ചാണ് ഇയാൾ പ്രമീളയെ കൊലപ്പെടുത്തിയത്.
ദിലീപ് തോക്കെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രമീള സഹായത്തിനായി മകനെ വിളിച്ചിരുന്നെങ്കിലും മകനെത്തുന്നതിന് മുമ്പേ ദിലീപ് വെടിയുതിർക്കുകയായിരുന്നു. പ്രമീള തൽക്ഷണം കൊല്ലപ്പെട്ടു. പിന്നാലെ ഹൃദയാഘാതം മൂലം ദിലീപും മരണപ്പെടുകയായിരുന്നു. കൊലപാതകത്തിന്‍റെ യഥാർത്ഥ കാരണം എന്താണെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.





























