ന്യൂഡൽഹി: ഭാര്യയായ 15കാരിയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിൽനിന്ന് ഭർത്താവിനെ മുക്തനാക്കി ഡൽഹി ഹൈകോടതി വെറുതെ വിട്ടു. പെൺകുട്ടി അയാളുടെ ഭാര്യയാണെന്നും ലൈംഗികബന്ധത്തിലേർപ്പെട്ടത് വിവാഹ ശേഷമാണെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റ്, നീന ബൻസൽ കൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. തന്നെ വിവാഹം ചെയ്തശേഷമാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് പെൺകുട്ടിതന്നെ വ്യക്തമാക്കിയതിനാൽ പോസ്കോ നിയമപ്രകാരം കുറ്റം ചുമത്താനാവില്ലെന്നും കോടതി തുടർന്നു.
മൂത്തമകളുടെ ഭർത്താവായ പ്രതി സഹോദരിയായ 15കാരിയെ ബലാത്സംഗം ചെയ്തുവെന്ന് മാതാവ് നൽകിയ പരാതിയിലാണ് ഡൽഹി പോലീസ് കേസെടുത്തത്. എന്നാൽ, സഹോദരീഭർത്താവ് തന്നെയും വിവാഹം ചെയ്തിരുന്നുവെന്നും അക്കാര്യം വീട്ടുകാരിൽനിന്ന് മറച്ചുവെച്ചതായിരുന്നുവെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. തുടർന്നാണ് മുസ്ലിം വ്യക്തിനിയമം അനുസരിച്ച് 18 വയസ്സിന് താഴെ വിവാഹ ബന്ധത്തിലേർപ്പെടാമെന്നിരിക്കെ ബലാത്സംഗക്കുറ്റം പ്രതിക്കെതിരെ ചുമത്താനാവില്ല എന്ന് ഹൈകോടതി വ്യക്തമാക്കിയത്.



























