ഡൽഹി : ഒമ്പസ് വയസുള്ള മകളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പിതാവിന് ശിക്ഷാവിധിയിൽ ഇളവ് നൽകാതെ സുപ്രീംകോടതി. കുറ്റകൃത്യത്തിന്റെ ആഴം കണക്കിലെടുത്ത പരമോന്നത കോടതി പ്രതി ഇളവ് കൂടാതെ തടവ് അനുഭവിക്കണമെന്ന് വ്യക്തമാക്കി.2013-ലായിരുന്നു പ്രതി കുറ്റക്കാരനാണെന്ന് അതിവേഗ കോടതി കണ്ടെത്തിയത്. പിന്നീട് ശിക്ഷാവിധി ചോദ്യം ചെയ്ത് ഹർജി നൽകിയതിനെ തുടർന്ന് അതിവേഗ കോടതിയുടെ ഉത്തരവ് ഡൽഹി ഹൈക്കോടതി 2017ൽ ശരിവച്ചു. ഇതിനിടെയാണ് ശിക്ഷയിൽ ഇളവിന് അർഹനാണെന്ന് ചൂണ്ടിക്കാട്ടി പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചു.
എന്നാൽ പ്രതിക്ക് തിരിച്ചടി നൽകിയ സുപ്രീം കോടതി, ഡൽഹി ഹൈക്കോടതിയുടെ വിധി ശരിവയ്‌ക്കുകയായിരുന്നു. അച്ഛൻ-മകൾ ബന്ധത്തിന്റെ പവിത്രത നശിപ്പിച്ചുകൊണ്ട് നീച പ്രവൃത്തി ചെയ്ത പ്രതി ജീവപര്യന്തം ശിക്ഷയിൽ ഇളവിന് അർഹനല്ലെന്ന് കോടതി നിരീക്ഷിച്ചു. 14 വർഷത്തിന് ശേഷം പ്രതി പുറത്തിറങ്ങിയാൽ, ഇരുപതുകളിൽ ജീവിക്കുന്ന മകൾ വീണ്ടും ക്രൂരനായ പിതാവിനെ കാണാനിടയാകുന്നത് ഉചിതമാകില്ല. പെൺകുട്ടിയുടെ ജീവിതത്തെ ഈ കൂടിക്കാഴ്ച പ്രതികൂലമായി ബാധിച്ചേക്കാമെന്നും അവൾക്ക് ട്രോമ ഉണ്ടാക്കാനിടയുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.