റാന്നി: വേനൽ കടുത്തതോടെ റാന്നിയിലും പരിസര പ്രദേശങ്ങളിലും വർദ്ധിച്ചു വരുന്ന തീപിടുത്തങ്ങൾ അശ്രദ്ധമൂലം ഉണ്ടാകുന്നതെന്ന് അധികൃതർ. കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങളിലും സർക്കാർ പുറം പോക്ക് ഭൂമികളിലും കാട് ഇല്ലാതാക്കാൻ ചിലർ തീ ഇടുന്നത് നിയന്ത്രണതീതമാകുന്നതാണു അഗ്നിശമന സേനയ്ക്ക് വിനയാകുന്നത്. ഫെബ്രുവരി മുതൽ മാർച്ച് ആദ്യവാരം വരെ 78 ഓളം വലുതും ചെറുതുമായ തീപിടുത്തങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉതിമൂട് വലിയ കലുങ്കിൽ സർക്കാർ പുറം പോക്ക് ഭൂമിയിൽ രാത്രികാലങ്ങളിൽ ചില സാമൂഹ്യ വിരുദ്ധർ ഇട്ട തീ ദിവസങ്ങളോളം നീറിപ്പുകയുകയായിരുന്നു.
ഉതിമൂട് വലിയ കലുങ്ക് ,പുതുശേരിമല, കുരുമ്പൻ മൂഴി , ഊട്ടുപാറ, കരികുളം, എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തീപിടുത്തം നാട്ടുകാരുടെയും അഗ്നിശമന സേനയുടേയും സമയോചിതമായ ഇടപെടൽ മൂലമാണ് വന്‍ ദുരന്തത്തിലേക്ക് വഴി മാറാതിരുന്നത്. അഗ്നിശമന സേനയുടെ വാഹനങ്ങൾക്ക് എത്താൻ കഴിയാത്തിടത്ത് തീപിടുത്തങ്ങൾ പലതും ഉണ്ടായത് യൂണിറ്റംഗങ്ങളെ സംബന്ധിച്ച് ജോലി പലപ്പോഴും ദുഷ്കരമാക്കി. സമീപത്തെ റബർ തോട്ടങ്ങളിലേക്കും ജനവാസ മേഖലയിലേക്കും വ്യാപിച്ച തീ കാടുവെട്ടിയെടുത്ത പച്ച തലപ്പുകൾ കൊണ്ട് തല്ലി കെടുത്തുകയായിരുന്നു. റബറിൻ്റെ വില തകർച്ചയ്ക്ക് പിന്നാലെ തോട്ടങ്ങളിലും പരിസര പ്രദേശങ്ങളിലും കാട് വർദ്ധിച്ചു. പുരയിടങ്ങളിലെ കാടു നശിപ്പിക്കാൻ അടിക്കാടുകൾക്ക് തീ ഇടുന്ന പ്രവണത കൂടി വരുന്നു.
കൃഷിയിടങ്ങളിൽ കാട് തീ ഇട്ട് നശിപ്പിക്കുന്നവർ കൂടുതൽ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നാണ് അഗ്നിശമന സേനയുടെ അഭ്യർത്ഥന. കാട് നശിപ്പിക്കാൻ ഇടുന്ന തീ പൂർണ്ണമായും അണഞ്ഞു എന്ന് ഉറപ്പു വരുത്തണം. അഗ്നിശമന സേനയുടെ മുന്നിൽ എത്തുന്ന കേസുകൾ ഇത്രയധികം വർദ്ധിക്കുമ്പോഴും സേനാഗംഗങ്ങളുടെ അംഗബലം പര്യാപ്തമല്ല. 41 പേർ വേണ്ടയിടത്ത് 23 പേരാണ് റാന്നി യൂണിറ്റിൽ ജോലി നോക്കുന്നത്. രണ്ട് ഫയർ എഞ്ചിനുകളും. രണ്ടിൽ കൂടുതൽ കേസുകൾ ഒരേ സമയത്ത് വന്നാൽ പലയിടത്തും ഓടിയെത്താൻ കഴിയുന്നുമില്ലെന്ന കാര്യവും ആശങ്കയുണ്ടാക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു.






























