അബുദാബി: സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിലുള്ള ഇന്ത്യൻ പൗരന്മാർക്കായി അബുദാബിയിലെ ഇന്ത്യൻ എംബസി അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനും അവ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനും കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അനുമതിയില്ലാതെ നിയന്ത്രിത മേഖലകൾ, അപകടസ്ഥലങ്ങൾ, വിമാനത്താവള പരിസരങ്ങൾ എന്നിവ ചിത്രീകരിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് എംബസിയുടെ ഈ അറിയിപ്പ്.
സുരക്ഷാ മുന്നറിയിപ്പുകൾ ലഭിച്ചാലുടൻ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറുകയും ‘ഓൾ ക്ലിയർ’ സിഗ്നൽ ലഭിക്കുന്നത് വരെ അവിടെത്തന്നെ തുടരുകയും വേണമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നുണ്ട്. മുന്നറിയിപ്പ് സമയങ്ങളിൽ വീഡിയോ എടുക്കാനോ ഫോട്ടോ എടുക്കാനോ ആരും പുറത്തിറങ്ങരുത്. മിസൈൽ അവശിഷ്ടങ്ങൾ മൂലമോ മറ്റോ ഉണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ സോഷ്യൽ മീഡിയയിലോ പങ്കുവെക്കാനും പാടില്ല. വിമാനത്താവളത്തിനുള്ളിൽ എത്തുമ്പോഴോ പുറപ്പെടുമ്പോഴോ യാതൊരു കാരണവശാലും ചിത്രീകരണം നടത്തരുത്. മിസൈൽ അവശിഷ്ടങ്ങളോ സംശയാസ്പദമായ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ അവയിൽ തൊടാനോ അടുത്തേക്ക് പോകാനോ ശ്രമിക്കരുത്. അങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ യുഎഇ അധികൃതരെ വിവരം അറിയിക്കുകയാണ് വേണ്ടത്.






























