കോന്നി : കഴിഞ്ഞ ഒരു വർഷകാലമായി കോന്നി ഫോറെസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സ് അധികൃതർ കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിക്കുകയാണ് ഇവർക്ക് ലഭിച്ച പരുന്തിനെ. കൊല്ലം തേവലക്കരയിൽ നിന്ന് ഒരുവർഷം മുൻപാണ് പരിക്കേറ്റ് പരുന്തിനെ അവശ നിലയിൽ കണ്ടെത്തിയതായി ഒരു ഫോൺ കോൾ കോന്നി വനം സ്ട്രിക്കിങ് ഫോഴ്സ് ഓഫീസിലേക്ക് എത്തുന്നത്. ആരോ വളർത്തി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പരുന്ത് തീരെ അവശനിലയിൽ ആയിരുന്നു. അഞ്ച് വയസ് പ്രായം വരുന്ന പരുന്തിനെ കോന്നിയിൽ എത്തിച്ച് വനം വകുപ്പ് വെറ്റിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ ചിറകിന് മാരകമായി മുറിവേറ്റതിനാൽ ഇതിന് പറക്കാൻ കഴിയില്ലെന്ന് കണ്ടെത്തുകയായിരുന്നു.
വളർത്തിയവർ തന്നെ ഇത് പറക്കാതെ ഇരിക്കുവാൻ ചിറകിന് മാരകമായി മുറിവേല്പിച്ചതാകാം എന്നാണ് നിഗമനം. എങ്കിലും ചില വ്യായാമങ്ങളും പരീക്ഷണങ്ങളും നടത്തി പരുന്തിനെ പറക്കാൻ പ്രാപ്തമാക്കാൻ വനം വകുപ്പ് അധികൃതർ ശ്രമം തുടർന്നുവെങ്കിലും ഇത് ഫലം കണ്ടില്ല. ഇപ്പോൾ ഒരു വർഷം ആകുന്നു പരുന്ത് കോന്നിയിൽ എത്തിയിട്ട്. ദിവസവും രാവിലെ തുറന്ന് വിട്ട് പറക്കാൻ പരിശീലിപ്പിക്കുന്ന രീതി ഇപ്പോഴും ചെയ്യുന്നുണ്ട്.
മീനും ഇറച്ചിയും ആണ് ഇതിനുള്ള ഭക്ഷണം. ഇത് കൃത്യമായി നൽകാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധ നൽകുന്നുണ്ട്. ചിറകിന് പരിക്കേറ്റ് പറക്കാൻ കഴിയാത്ത അവസ്ഥയിൽ ഒരു തത്തയും ഇവിടെ ഉണ്ട്. ജീവനക്കാരോട് ആക്രമണ സ്വഭാവം ഒന്നും തന്നെ പരുന്ത് കാണിക്കാറില്ല.പരുന്ത് എന്നെങ്കിലും പറക്കും എന്ന ഉറച്ച വിശ്വാസത്തിൽ ഇതിനെ പരിപാലിച്ച് പോകുവാൻ ആണ് വനം വകുപ്പ് അധികൃതരുടെ തീരുമാനം.





























