പത്തനംതിട്ട : കണ്ണങ്കര-കല്ലറക്കടവ് റോഡ് തകർന്നിട്ടും പുനരുദ്ധരിക്കാത്ത ഉദ്യോഗസ്ഥ നിലപാടിനെതിരെ എഐടിയുസി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. കണ്ണങ്കര ജംഗ്ഷൻ മുതൽ കല്ലറക്കടവ് വരെയുള്ള റോഡ് തകർന്നു കിടന്നിട്ട് മാസങ്ങളാകുന്നു. കാൽനടപോലും അസാധ്യമായ നിലയിലാണ് റോഡിൻ്റെ ഇപ്പോഴത്തെ അവസ്ഥ. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണങ്കര മുതൽ കല്ലറക്കടവു വരെ ജെസിബി കൊണ്ട് വലിയ കുഴി എടുത്ത് പൈപ്പുകൾ സ്ഥാപിച്ച ശേഷം നികത്താതെ മടങ്ങി. വലിയ പാറക്കല്ലുകളും മണ്ണും കൂടി കുഴഞ്ഞ് കിടക്കുന്നതിനാൽ വലിയ അപകട സാധ്യതയാണ് റോഡിലുള്ളത്.
ഒരു വാഹനത്തിന് പോലും സുഗമമായി റോഡിലൂടെ സഞ്ചരിക്കാൻ കഴിയുന്നില്ല. ചുട്ടിപ്പാറ നേഴ്സിംഗ് കോളേജ്, അമൃത സ്കൂൾ, മുത്തൂറ്റ് ഹോസ്പിറ്റൽ, നേഴ്‌സിംഗ് കോളേജ്, വിവിധ പാർട്ടികളുടെ ജില്ലാ കമ്മറ്റി ഓഫീസ്, ഗവൺമെൻറ് ഓഫീസ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് റോഡരികിലുള്ളത്. നിരവധി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലവും കൂടെയാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെയും റോഡിൻ്റെ അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടും എഐടിയുസി മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ഡി സജി, പ്രസിഡൻ്റ് സാബു കണ്ണങ്കര, അരുൺ കെ എസ് മണ്ണടി, അബ്ദുൾ ഷുക്കൂർ എന്നിവരുടെ നേതത്വത്തിൽ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി. കളക്ടർ, പിഡബ്ല്യുഡി എൻജിനിയർ എന്നിവർക്ക് പരാതി നൽകുകയും ചെയ്തു. റോഡിൻ്റെ അറ്റകുറ്റപ്പണികൾ വൈകിയാൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും നേതാക്കൾ അറിയിച്ചു.






























