കണ്ണൂർ: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ്. കണ്ണൂർ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് റിമാന്റ്. പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കണ്ണൂര്‍ താളിക്കാവിലെ അപാർട്മെന്റിൽ സുഹൃത്തിന് ഒപ്പം കഴിയുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. പോലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു പിടിയിലായത്. സംസ്ഥാനത്തിനകത്തും പുറത്തും അർജുൻ ആയങ്കിക്കായി വ്യാപകമായ അന്വേഷണമാണ് പോലീസ് നടത്തിയത്. വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചും മൊബൈൽ ഫോൺ വഴിതെറ്റിച്ചും അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ചുമാണ് അർജുൻ ആയങ്കി ഈ ദിവസങ്ങളിൽ യാത്ര ചെയ്തിരുന്നത്.
ഒളിവിൽ കഴിഞ്ഞ സമയങ്ങളിലെല്ലാം സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു ഇയാൾ. കേസ് നടത്തിപ്പിനാവശ്യമായ ഫണ്ട് വേണമെന്നാവശ്യപ്പെട്ട് സ്റ്റോറി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ക്യൂആർ കോഡും ഇയാൾ പങ്കുവെച്ചിരുന്നു. ‘കേസ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്ത് പിന്തുണയ്ക്കുക. സ്വർണക്കണടത്താണ്, കോടീശ്വരൻ ആണ് എന്നൊക്കെ ശത്രുക്കൾ വെറുതെ പറയുകയാണ്’- എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ ഇട്ട സ്റ്റോറി. ‘നയാപ്പൈസയില്ല കൈയിലൊരു നയാപ്പൈസയില്ല’ എന്ന പാട്ടും പോസ്റ്റിൽ ചേർത്തിട്ടുണ്ട്. അതേസമയം താൻ തൃശ്ശൂർ റൗണ്ടിൽ ഒരു മരത്തിന്റെ ചുവട്ടിൽ ഇരിക്കുകയാണെന്ന് അർജുൻ ആയങ്കി വാർത്തകൾക്ക് കീഴെ കമന്റ് ചെയ്തിട്ടുണ്ട്.
ഇന്നലെ രാത്രിയും പോലീസിനെ പരിഹസിച്ച് ആയങ്കി പോസ്റ്റിട്ടിരുന്നു. താൻ കടലിലകപ്പെട്ട ബോട്ടിലാണെന്ന് പറഞ്ഞിരുന്നെങ്കിൽ ഒരു സഹോദരിക്ക് ഭർത്താവിനെ തിരിച്ചുകിട്ടിയേനെ എന്നാണ് പരിഹാസം. മുമ്പ് പങ്കുവെച്ച പോസ്റ്റിനെ തുടർന്ന് തൃശൂരിൽ നടന്ന പോലീസ് പരിശോധനയെ കളിയാക്കിയാണ് പുതിയ പോസ്റ്റ്. അര്‍ജുന്‍ ആയങ്കി തൃശൂര്‍ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അന്വേഷണം ഊർജിതമാക്കിയതിനൊടുവിൽ ഇയാൾ പിടിയിലാവുകയായിരുന്നു.




























