റാന്നി: കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് വിട്ടുകൊടുത്ത ഭൂമി ഇഴജന്തുക്കളുടെയും ക്ഷുദ്രജീവികളുടെയും താവളമായതോടെ പരിസരവാസികളുടെ ജീവിതം ദുസ്സഹമായി. റാന്നി വടശേരിക്കര ശബരിമല അനുബന്ധ പാതയോട് ചേർന്നു കിടക്കുന്ന മന്ദിരം 110 കെ.വി സബ് സ്റ്റേഷൻ്റെ സമീപത്തെ ഭൂമിയാണ് അവഗണന നേരിടുന്നത്. വ്യവസായ സംരംഭങ്ങൾക്കായി ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് വിട്ടു നൽകിയ അഞ്ചേക്കർ ഭൂമിയിൽ ഇതുവരെ സംരംഭങ്ങൾ ഒന്നും തുടങ്ങാൻ സർക്കാരിന് കഴിഞ്ഞില്ല. ഇപ്പോൾ ഇഴ ജന്തുക്കളുടെയും പന്നിയുടെയും താവളവമായി മാറിയതാണ് പരിസരവാസികൾക്ക് ജീവിതം ദുസ്സഹമാക്കിയത്.
ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് കേരള സർക്കാരിന് നാല് വർഷം മുമ്പ് ഭൂമി വിട്ടുകൊടുത്തതിന് ശേഷം ഇവിടെ നടത്തി വന്നിരുന്ന പേപ്പർ പള്‍പ്പിന് ആവശ്യമായ യൂക്കാലി മരങ്ങളുടെ കൃഷിയും അവസാനിച്ചു. പിന്നീട് ഭൂമി കാടുകയറി. ഇപ്പോൾ പരിസര പ്രദേശത്തുള്ള വീട്ടുകളിലേക്ക് ഇഴജന്തുക്കൾ കടന്നു വരുന്നു. പന്നിയുടെ താവളമായതോടെ പന്നിയും പെറ്റുപെരുകി. വ്യവസായത്തിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. 110 കെ.വി സബ് സ്റ്റേഷൻ ഈ ഭൂമിയുടെ അതിർത്തി പങ്കിടുന്നുണ്ട്. ചരക്ക് നീക്കത്തിന് റോഡ് സൗകര്യവുമുണ്ട്. നിർദ്ദിഷ്ട ഗ്രീൻഫീൽഡ് എയർപോർട്ടിലേക്ക് 16 കിലോമീറ്റർ മാത്രമാണ് ഇവിടുന്ന് ദൂരം.
ഭൂമി വ്യവസായ വകുപ്പോ തൊഴിൽ വകുപ്പോ ഏറ്റെടുക്കണമെന്ന് റാന്നി പഞ്ചായത്ത് ആവശ്യം ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ മന്ത്രിതലത്തിൽ പലതവണ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. ഭൂമിയും വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉള്ള സ്ഥിതിക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയുന്ന വ്യവസായ പാർക്കുകൾ തുടങ്ങണമെന്നാണ് പൊതു ആവശ്യം. നിലവിലുള്ള കാട് വെട്ടിതെളിച്ചാൽ ഇഴജന്തുക്കുടേയും പന്നിയുടെയും ശല്യവും ഒഴിവാക്കാനാകും. കഴിഞ്ഞ സര്‍ക്കാര്‍ ലക്ഷ്യമിട്ട പെരുന്നാട് റബ്ബർ പാർക്കും ഉതിമൂടിലെ റെഡിമെയ്ഡ് വസ്ത്ര നിർമ്മാണ യൂണിറ്റും ഭൂമി ഏറ്റെടുക്കൽ നടപടി വൈകിയതു മൂലം നടക്കാതെ പോയി. ഈ സാഹചര്യത്തിൽ റാന്നി മന്ദിരം പടിക്ക് സമീപമുള്ള സർക്കാർ ഭൂമി വ്യവസായ സംരംഭങ്ങൾക്ക് ഏറ്റവും അനുയോജ്യമാകുമെന്നാണ് വിലയിരുത്തൽ.





























