പത്തനംതിട്ട: ജില്ലയിലെ ഇടത് മുന്നണി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം ചർച്ച ചെയ്യാൻ കൂടിയ സിപിഎം ജില്ലാ കമ്മിറ്റി യോഗം തോമസ് ഐസക്കിനെ പരാജയപ്പെടുത്താൻ ഒരു വിഭാഗം ശ്രമിക്കുന്നതിനെ സംബന്ധിച്ചുള്ള തർക്കത്തിനൊടുവിലാണ് അടിച്ചു പിരിഞ്ഞതെന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ് ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു. പരാജയം മണത്ത നേതാക്കൾ പരസ്പരം പഴി ചാരി തമ്മിലടിച്ചു പിരിയുകയാണ്. ഇതോടെ സിപിഎം പത്തനംതിട്ട പാർലമെന്റ് തെരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ചിരിക്കുന്നു. വിഭാഗീയതമൂലം ജില്ലാ കമ്മിറ്റി കൂടാൻ പോലും പറ്റാത്ത സ്ഥിതിയിലാണ് സിപിഎം പാർട്ടി. ഒരു ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ മറ്റൊരു സെക്രട്ടറിയറ്റ് അംഗത്തെ ഒരു മന്ത്രിയുടെ മുന്നിലിട്ടാണ് അടിച്ചു വീഴ്ത്തിയത്.
പണക്കൊഴുപ്പിന്റെ ആഡംബരമല്ലാതെ പ്രവർത്തനത്തിന് പാർട്ടി അണികളെ പോലും സിപിഎമ്മിന് കിട്ടുന്നില്ല. ഭരണ സ്വാധീനം ഉപയോഗിച്ച് ജില്ലയിൽ സിപിഎം നേതാക്കൾ നടത്തുന്ന അഴിമതിയുടെ പേരിൽ പാർട്ടി കമ്മിറ്റി പോലും നടത്താനാകാത്ത സ്ഥിതിയിലായ ജില്ലയിലെ സിപിഎം തെരഞ്ഞെടുപ്പ് കഴിയുന്നതോടെ തമ്മിലടിച്ചു തകരും. ജില്ലയിൽ നിന്നുള്ള ഒരു സിപിഎം നേതാവിനെ തഴഞ്ഞു തോമസ് ഐസക്കിനെ സ്ഥാനാർഥി ആക്കിയത് മുതൽ സിപിഎമ്മിൽ നടക്കുന്ന ചേരിതിരിവ് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. മത്സരിക്കാൻ ആഗ്രഹിച്ച ജില്ലയിൽ നിന്നുള്ള നേതാവിനെതിരെയുള്ള ഗ്രൂപ്പ് തോമസ് ഐസക്കിനെ പത്തനംതിട്ടയിൽ കെട്ടിയിറക്കുകയായിരുന്നു.
എൽ ഡി എഫ് സ്ഥാനാർഥിയുടെ നേതൃത്വത്തിൽ നടന്ന മൈഗ്രേക്ഷൻ കോൺക്ലെവിന്റെ മറവിൽ നടത്തിയ പണപ്പിരിവിന്റെ കണക്ക് അവതരിപ്പിക്കാത്തതിന്റെ പേരിലും സിപിഎമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഇന്നലത്തെ സിപിഎം മീറ്റിങ്ങിൽ ഈ വിഷയം ഏറ്റുമുട്ടലിന് കാരണമായെന്ന് പറയുന്നു. കോടിക്കണക്കിനു രൂപയാണ് ജില്ലയിലെ ക്വാറികൾ, ബാർ ഉടമകൾ,മണ്ണ് ലോബി എന്നിവരിൽ നിന്നെല്ലാം സിപിഎം പിരിച്ചെടുത്തത്. ജില്ലാ കമ്മിറ്റിയിൽ അടി നടന്നത് തെറ്റാണെന്ന് പറയുന്ന ജില്ലാ നേതൃത്വം വാർത്ത പ്രസിദ്ധപ്പെടുത്തിയ മാധ്യമങ്ങൾക്കെതിരെ കേസ് കൊടുക്കാൻ തയാറുണ്ടോ എന്ന് പഴകുളം മധു ചോദിച്ചു.
അടിച്ച ആളെയും അടി കിട്ടിയ ആളെയും ഒരുമിച്ചിരുത്തി പത്രസമ്മേളനം നടത്തിയതുകൊണ്ട് സിപിഎമ്മിലെ വിഭാഗീയത തീരില്ല. എം എൽ എ യും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന ഒരാളെ ആക്രമിച്ച നടപടി തെറ്റാണ്. രാഷ്ട്രീയ എതിരാളികളെ അടിച്ചൊതുക്കുന്ന ക്രിമിനൽ പശ്ചാത്തലമുള്ള സിപിഎം നേതാക്കൾ അവസാനം സ്വന്തം നേതാക്കൾക്ക് നേരെ കൈ ഉയർത്തുന്നത് വിധി വൈപരീത്യമാണ്. തമ്മിലടി മൂലം ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്നും നേതാക്കളും പ്രവർത്തകരും വിട്ടുപോവുകയാണ്. ഒരാഴ്ചക്കുള്ളിൽ രണ്ട് പാർട്ടിയിലെയും പ്രമുഖർ കോൺഗ്രസിൽ എത്തി.ഇനിയും ധാരാളം പ്രവർത്തകർ കോൺഗ്രസിൽ എത്തുമെന്നും പഴകുളം മധു പറഞ്ഞു.
































