അബുജ (നൈജീരിയ): ഭക്ഷണം കൊടുക്കാൻ ഗേറ്റ് തുറന്ന ഉടൻ ജീവനക്കാരനെ സിംഹം കടിച്ചുകൊന്നു. നൈജീരിയൻ മുൻ പ്രസിഡന്റ് ഒലുസെഗുൻ ഒബാസാൻജോയുടെ ഉടമസ്ഥതയിലുള്ള അബോകുട്ടയിലെ പ്രസിഡൻഷ്യൽ ലൈബ്രറി വൈൽഡ് ലൈഫ് പാർക്കിൽ ജോലി ചെയ്തിരുന്ന ബാബാജി ദൗൾ എന്ന 35 കാരനാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ജീവനക്കാരൻ സുരക്ഷാ സംരക്ഷണ ഗേറ്റ് തുറന്ന് മൃഗത്തിന് ഭക്ഷണം കൊടുക്കാൻ തുടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. സിംഹം ഇയാളെ ആക്രമിക്കുകയും തുടർന്ന് സംഭവ സ്ഥലത്തുതന്നെ മരിക്കുകയുമായിരുന്നുവെന്ന് പാർക്ക് അധികൃതർ വ്യക്തമാക്കി.
ജീവനക്കാരന്റെ കഴുത്തിൽ പിടിമുറുക്കിയ സിംഹത്തെ ഒടുവിൽ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജീവനക്കാരൻ മൃഗങ്ങളെ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചയാളാണ്. വൈൽഡ് ലൈഫ് പാർക്കിന്റെ മാനേജ്മെന്റ് മരണപ്പെട്ടയാളുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ജീവനക്കാരുടെയും സന്ദർശകരുടെയും മൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഉറപ്പുനൽകുകയും ചെയ്തതായി റിപ്പോർട്ട് ചെയ്തു.