ചേർത്തല: ആലപ്പുഴയിസ്‍ ലോഡ്ജിന് തീപിടിച്ച് നാല് കടമുറികള്‍ കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. തീപിടുത്തതില്‍ ആളപായമില്ല. ചേര്‍ത്തല ഗേൾസ് സ്കൂൾ കവലക്കുസമീപത്തുള്ള ലോഡ്ജിനാണ് തീപിടിച്ചത്. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചരുന്ന കൊറിയർ സർവ്വീസ് സ്ഥാപനമടക്കം നാലുകടമുറികൾ പൂർണമായി കത്തിനശിച്ചു. രണ്ട് മുറികള്‍ ഭാഗികമായും കത്തിനശിച്ചു. ശനിയാഴ്ച രാവിലെ 10. 30യോടെയാണ് ലോഡ്ജില്‍ തീപിടത്തുമുണ്ടായത്.
താമസക്കാരടക്കം മുറികളിൽ ഉണ്ടായിരുന്നെങ്കിലും എല്ലാവരെയും ഒഴിപ്പിച്ച് തീയണക്കാനായതിനാൽ വലിയദുരന്തം ഒഴിവായി. നഗരസഭ പത്താം വാർഡ് മുല്ലപ്പള്ളി തോമസിന്റെ ഉടമസ്ഥതയിലുള്ള വിമലാ ലോഡ്ജിനാണ് തീപിടിച്ചത്. കാലപ്പഴക്കമുള്ള ഒടിട്ട കെട്ടിടത്തിലെ ബ്ലോക്കിൽ എട്ടോളം കടമുറികളും എട്ട് ലോഡ്ജുമുറികളുമാണുണ്ടായിരുന്നത്. 10. 30യോടെ അരൂർ സ്വദേശി ജഗദീഷ് നടത്തുന്ന സ്പീഡ് ആൻഡ് സേഫ് കൊറിയർ സർവ്വീസ് സ്ഥാപനത്തിലാണ് ആദ്യം തീപടർന്നത്. പന്നീട് തീ കെട്ടിടമാകെ പടരുകയായിരുന്നു.
കൊറിയർസർവ്വീസ് സ്ഥാപനത്തിലെ സാധന സാമഗ്രികൾ ഏതാണ്ട് പൂർണമായും കത്തി നശിച്ചു. ഇതിലെ നഷ്ടം കണക്കാക്കി വരുന്നതേയുള്ളു. തൊഴിലാളികളടക്കം താമസിക്കുന്ന ഭാഗത്തേക്കു പടര്‍ന്നുപിടിക്കുന്നതിന് മുന്നേ തീ അണക്കാനായി. വൈദ്യുതിലൈനിലെ തകരാറാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ചേർത്തലയിലെ മൂന്നു യൂണിറ്റ് അഗ്നിശമനസേനയെത്തി ഒന്നരമണിക്കൂറുകൊണ്ടാണ് തീയണച്ചത്. കെട്ടിടം പഴയതായതിനാൽ രണ്ടു ലക്ഷംരൂപയോളം നഷ്ടമാണ് കണക്കാക്കുന്നത്. ഇതിൽ കത്തിനശിച്ച സ്ഥാപനങ്ങളുടെ നഷ്ടമാണ് തിട്ടപെടുത്താനുള്ളത്.





























