തിരുവനന്തപുരം : ലോട്ടറി അടിച്ചിട്ടും തുക കൈപ്പറ്റാത്തവരുടെ ഒന്നാം സമ്മാനം വരെ ലോട്ടറി വകുപ്പിന്റെ കൈവശമുണ്ട്. ഇത്തരത്തില്‍ അവകാശികള്‍ വരാത്ത 200 കോടിയില്‍ അധികം രൂപ ലോട്ടറി വകുപ്പില്‍ കെട്ടി കിടക്കുന്നുണ്ട്. ഈ പണം എന്ത് ചെയ്യും എന്തിനുവേണ്ടി ഉപയോഗിക്കും എന്നുപോലും ലോട്ടറി വകുപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഇത്രയും പണം കൈവശം ഇരിക്കെയാണ് കാരുണ്യ പദ്ധതിക്ക് ആവശ്യമായിട്ടുള്ള ധനസഹായം സര്‍ക്കാര്‍ നിഷേധിച്ചത്. ഇത്രയും പണം കൈവശമുണ്ടായിട്ടും നിര്‍ദ്ധന രോഗികളുടെ ചികിത്സസഹായ ഫണ്ടിന് സര്‍ക്കാര്‍ ഫുള്‍ സ്റ്റോപ്പ് ഇട്ടത് എന്തുകൊണ്ടെന്ന് വ്യക്തമല്ല. ലോട്ടറി വകുപ്പിന് കൈവശമുള്ള ഇത്രയും അധികം പണം ഏത് വിധേന ചിലവഴിക്കും എന്ന കാര്യത്തിനും വ്യക്തതയില്ല. ഇവിടെയും ഉദ്യോഗസ്ഥന്മാരും മറ്റും കയ്യിട്ട് വാരുകയില്ലെന്ന് ഉറപ്പ് വരുത്താന്‍ സാധിക്കില്ല.
കാരുണ്യ പദ്ധതി മുഖേന രോഗികള്‍ക്ക് സഹായം നല്‍കിയ ആശുപത്രികള്‍ക്കും വലിയൊരു തുക ലഭിക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് ലോട്ടറി അടിച്ചിട്ടും അത് വാങ്ങാത്തതിനെ തുടര്‍ന്ന് ലോട്ടറി വകുപ്പില്‍ കോടികള്‍ കുമിഞ്ഞ് കൂടുന്നത്. ഈ തുക നിര്‍ധനരെ സഹായിക്കാന്‍ ചിലവഴിച്ചാല്‍ എന്താണ് കുഴപ്പമെന്ന് പല കോണില്‍ നിന്നും ചോദ്യം ഉയരുന്നുണ്ട്.
ഇക്കുറി സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബംമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ആറ് കോടി രൂപ സ്വന്തമായ ഭാഗ്യശാലിയെയും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നറുക്കെടുപ്പ് ഫലം ഒമ്പത് ദിവസം പിന്നിട്ട ശേഷവും സമ്മാനാര്‍ഹമായ ടിക്കറ്റ് ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്. se 208304 എന്ന നമ്പറിലുളള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ആറ് കോടി രൂപ ലഭിച്ചിരിക്കുന്നത്. ചെര്‍പ്പുളശ്ശേരിക്കടുത്ത് തൂതയില്‍ വിറ്റ ടിക്കറ്റിനാണു സമ്മാനം. കഴിഞ്ഞ 26നായിരുന്നു നറുക്കെടുപ്പ് നടന്നത്. കഴിഞ്ഞ മാര്‍ച്ച് 31ന് നറുക്കെടുക്കേണ്ടിയിരുന്ന സമ്മര്‍ ബംമ്പര്‍ ലോക്ക്ഡൗണ്‍ മൂലമാണ് 26നു നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ സമ്മാനാര്‍ഹമായ ലോട്ടറി ഹാജരാക്കി സമ്മാനം വാങ്ങണമെന്നാണു നിയമം.