മാന്നാർ: യുവതിയെ മർദിക്കുകയും അപമാനിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് മാന്നാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാലുപേരെ അറസ്റ്റ് ചെയ്തു. ചെന്നിത്തല നാമ്പോഴിൽ പ്രമോദ് (43), ചെന്നിത്തല ഐശ്വര്യയിൽ ബിനു (47), കാരാഴ്മ വാരോട്ടിൽ സജി (35), കാരാഴ്മ പൗവ്വത്തിൽ സുനിൽകുമാർ (43) എന്നിവരാണ് അറസ്‌റ്റിലായത്. ശ്രീകൃഷ്ണജയന്തി ദിനത്തിൽ ചെന്നിത്തല കാരാഴ്മ ഉലച്ചിക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിൽ നടന്ന ഉറിയടിയിൽ കലത്തിൽനിന്ന് വീണ മിഠായി എടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് യുവതിക്കുനേരെയുള്ള മർദനത്തിൽ കലാശിച്ചത്.
മിഠായി എടുക്കുന്നതിനിടെ യുവതിയുടെ സഹോദരനെയും സുഹൃത്തുക്കളെയും പ്രതികൾ കൂട്ടംചേർന്ന് മർദിച്ചു. ഇത് കണ്ട യുവതി സഹോദരനെയും സുഹൃത്തുക്കളെയും രക്ഷിക്കാൻ ശ്രമിച്ചു. ഈ സമയം പ്രതികൾ അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറുകയും ഷാൾ വലിച്ചുകീറുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതായി യുവതി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. മാന്നാർ സി.ഐ ഇ. അജീബിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ അജിത്, എസ്. ഐ പ്രദീപ് ലാൽ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ സുധീഷ്, കൃഷ്ണകുമാർ, സി.പി.ഒ സുമേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.































