കണ്ണൂർ: ആറളത്ത് വെടിവെപ്പ് നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. മാവോയിസ്റ്റ് പശ്ചിമ ഘട്ട സോൺ സെക്രട്ടറി സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു. മാവോയിസ്റ്റ് സംഘത്തിനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു. പ്രദേശത്ത് തെരച്ചിലിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. സംഘത്തിൽ അഞ്ച് മാവോയിസ്റ്റുകളാണുണ്ടായിരുന്നത്. ഇതിൽ മുന്നുപേരെ ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വനവകുപ്പിന്റെ താത്കാലിക വാച്ചർമാർ വെടിയുതിർത്ത ആളുകളെ കൃത്യമായി കണ്ടിരുന്നു. ഇവരിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞത്.
മാവോയിസ്റ്റ് സംഘത്തിൽ ഒരു വനിത കൂടിയുണ്ടായിരുന്നു ഇത് ജിഷയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മറ്റുള്ളവരെ സംബന്ധിച്ച് ഏകദേശ ധാരണ പോലീസിനുണ്ട്. അഞ്ച് ദിവസം മുമ്പ് രാമച്ചിയിലെ സണ്ണിയെന്നയാളുടെ വീട്ടിൽ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. ഈ സംഘം തന്നെയാണ് വനപാലകർക്ക് നേരെ വെടിയുതിർത്തതെന്നാണ് പോലീസ് കണ്ടെത്തൽ. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരടക്കം ഇന്നലെ ഇവിടെ തമ്പടിച്ചിരുന്നു. ഇന്നലെ രാത്രിയും ഇന്നുമായി വലിയ രീതിയിലുള്ള തിരച്ചിൽ നടക്കുകയാണ് ഡ്രോണും ഹെലിക്കോപ്റ്ററും അടക്കമുള്ളവ ഉപയോഗിച്ചു കൊണ്ടുള്ള തിരച്ചിൽ നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.





























